കോഴിക്കോട്: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ധനകാര്യ സ്ഥാപനത്തിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂർ സ്വദേശി അബ്ദുളളക്കുട്ടിയെയാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം വയനാട്ടിൽ വച്ച് പിടികൂടിയത്.
കോഴിക്കോട് മാത്രം ഇയാൾക്കെതിരെ 100 കേസുകളുണ്ട്. കേന്ദ്ര സർക്കാർ അംഗീകാരമുളള കൊഡിഷ് നിധി ലിമിറ്റഡ് എന്ന പേരിൽ പണമിടപാട് സ്ഥാപനം തുടങ്ങിയായിരുന്നു തട്ടിപ്പ്.
സ്ഥിര നിക്ഷേപങ്ങൾക്ക് 10 മുതൽ 12 ശതമാനം പലിശ വാഗ്ദാനം ചെയ്തായിരുന്നു ധനസമാഹരണം. കോഴിക്കോട് ജില്ലയിലെ ശാഖകളിൽ നിന്ന് ഇത്തരത്തിൽ ഇയാൾ 4 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
മാസങ്ങളായി ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് ലുക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വയനാട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തെ തുടർന്ന് അബ്ദുളളക്കുട്ടിയെ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.
അബ്ദുളളക്കുട്ടിയെ അറസ്റ്റ് ചെയ്തതറിഞ്ഞ് തട്ടിപ്പിനിരയായവർ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. നിക്ഷേപിച്ച പണം തിരികെ കിട്ടാനുളള നടപടികൾ പൊലീസ് വേഗത്തിലാക്കണമെന്നാണ് തട്ടിപ്പിനിരയായവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക