ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ 24 മണിക്കൂറിനകം പിടികൂടാൻ സാധിച്ചത് പൊലീസിന്റെ സമയോചിത ഇടപെടലിലൂടെ. തിങ്കളാഴ്ച രാവിലെ കൊലപാതകം അറിഞ്ഞയുടൻ കാണാതായ മകൻ സനലിനു വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
ഫോൺ നമ്പർ ട്രാക്ക് ചെയ്തപ്പോൾ സനൽ ബെംഗളൂരുവിലേക്ക് കടന്നതായി പൊലീസിനു മനസ്സിലായി. സഹോദരൻ സുനിലിനോട് താൻ ബെംഗളൂരുവിലേക്കു പോകുകയാണെന്നും സനൽ പറഞ്ഞിരുന്നു.
സനലിനെ അന്വേഷിച്ച് 5 അംഗ സ്പെഷൽ ടീം ബെംഗളൂരുവിലേക്ക് തിരിച്ചു. ബെംഗളൂരുവിൽ നിന്ന് സനൽ മൈസൂരുവിലേക്ക് കടന്നതായി വിവരം ലഭിച്ച പൊലീസ് പിന്തുടർന്നു. വൈകിട്ടോടെ സനൽ പൊലീസിന്റെ നിരീക്ഷണവലയത്തിലായി.
സനലിനെ നാട്ടിൽ എത്തിക്കാൻ സഹോദരൻ സുനിലിനെ ഉപയോഗിച്ചായിരുന്നു പൊലീസ് നീക്കങ്ങൾ നടത്തിയത്. ദിവസം മുഴുവൻ സ്വിച്ച്ഡ് ഓഫ് ആയിരുന്ന സനലിന്റെ ഫോൺ രാത്രി സ്വിച്ച് ഓൺ ആയി.
അപ്പോൾ തന്നെ സുനിലിനോട് സനലിനെ വിളിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് പൊലീസ് തയാറാക്കിയ തിരക്കഥ പ്രകാരമായിരുന്നു കാര്യങ്ങൾ നീങ്ങിയത്.
ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിനെ മേൽനോട്ടത്തിൽ ആലത്തൂർ ഡിവൈഎസ്പി കെ.എം. ദേവസ്യ, ഇൻസ്പെക്ടർമാരായ ബി.കെ. സുനിൽ കൃഷ്ണൻ, എസ്. ദീപകുമാർ, എസ്ഐ സി.കെ. രാജേഷ്, ഗ്രേഡ് എസ്ഐമാരായ സി.ഡി. ഡെന്നി, കെ. ശിവചന്ദ്രൻ, എഎസ്ഐ കെ.ടി. ജലീൽ, മറ്റ് ഉദ്യോഗസ്ഥരായ എം. പ്രശോഭ്, എ. രേണുകാദേവി, സി.എൻ. ബിജു, ആർ. സൂരജ്, സി. കൈലാസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
വീട്ടിൽ രാത്രി മോഷണ ശ്രമമുണ്ടായെന്നും ഇതു ചെറുക്കാൻ ശ്രമിച്ച അച്ഛനെയും അമ്മയെയും മോഷ്ടാക്കൾ കൊലപ്പെടുത്തിയെന്നുമാണ് സുനിൽ സനലിനോട് പറഞ്ഞത്. ഫിംഗർ പ്രിന്റ് ഒന്നും കിട്ടിയില്ലേ എന്നായിരുന്നു സനൽ ആദ്യം തിരക്കിയത്.
ഒന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും സുനിൽ മറുപടി നൽകി. സംസ്കാര ചടങ്ങുകൾ നാളെ (ചൊവ്വാഴ്ച) ആണെന്നും കർമം ചെയ്യാൻ ചേട്ടൻ നാട്ടിലേക്കു വരണമെന്നും സുനിൽ പറഞ്ഞു. ശരിയെന്നു പറഞ്ഞ് സനൽ ഫോൺ കട്ട് ചെയ്തു. അടുത്ത ട്രെയിനിനു തന്നെ നാട്ടിലേക്ക് പുറപ്പെട്ടു.
സനലിനെ പിന്തുടർന്ന് സ്പെഷൽ ടീമിലെ അംഗങ്ങളും അതേ ട്രെയിനിൽ കയറി. ഇനി തിരിച്ചു ബെംഗളൂരുവിലേക്കു തന്നെ രക്ഷപ്പെട്ടാലോ എന്നു സംശയമുള്ളതിനാൽ ബാക്കിയുള്ളവർ അവിടെ തന്നെ തുടർന്നു. രാവിലെ 7.30 ഓടെ സനൽ പാലക്കാടെത്തി.
സനൽ വീട്ടിലേക്കു വരുന്നുണ്ടെന്നു സ്പെഷൽ ടീം നൽകിയ വിവരമനുസരിച്ച് പൊലീസുകാരും ചുരുക്കം നാട്ടുകാരും വീടിന്റെ പരിസരത്തു തമ്പടിച്ചു. 7.45ഓടെ വീട്ടിലെത്തിയ സനൽ, വീട് പൂട്ടിക്കിടക്കുന്നതു കണ്ട് ബന്ധുവീട്ടിലേക്കു പോകാനായി ബസ് സ്റ്റോപ്പിലേക്കു പോയി. അവിടെ വച്ച് സനലിനെ പൊലീസുകാരും നാട്ടുകാരും വളഞ്ഞു.
ബസ് സ്റ്റോപ്പിൽ വച്ച് സഹോദരനെ കണ്ടപ്പോൾ രണ്ടുപേരെയും കൊന്നത് താൻ തന്നെയാണെന്ന് സനൽ പറഞ്ഞു. രണ്ടുപേരോടും തനിക്ക് വിദ്വേഷമുണ്ടായിരുന്നെന്നും അതിന്റെ പേരിലാണ് കൊല നടത്തിയതെന്നും സനൽ അവിടെ വച്ചു തന്നെ സമ്മതിച്ചു.
നാട്ടുകാർ വളയുന്നതിനു മുൻപ് ഓടി രക്ഷപെടാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും യാതൊരു വിധ സാഹസത്തിനും സനൽ മുതിർന്നില്ല. പൊലീസ് എത്തിയപ്പോൾ അനുസരണയോടെ ജീപ്പിൽ കയറി.
ചോദ്യം ചെയ്യൽ ആരംഭിച്ചപ്പോൾ തന്നെ കുറ്റം സമ്മതിച്ചു. എന്നാൽ എന്തിനു കൊന്നു എന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ മറുപടിയാണ് നൽകിയത്.
സനൽ ലഹരിക്ക് അടിമയാണെന്ന് പൊലീസിനു സംശയമുണ്ട്. ലഹരി ഉപയോഗിച്ചിരുന്നതായും പ്രദേശവാസികളിൽ ചിലർ പറയുന്നു.
ഈ ലഹരി ഉപയോഗം എതിർത്തതിനാൽ അമ്മയോടും അച്ഛനോടും സനലിനു ശത്രുതയുണ്ടായിരുന്നതായും ഇതായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നു.
കൊലപാതകത്തിന്റെ കൃത്യമായ കാരണം അറിയാൻ സനലിന്റെ കഴിഞ്ഞ കാലവും മുംബൈയിലെ ജീവിതവും അറിയേണ്ടതുണ്ട്. സനലിന്റെ സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ബന്ധുക്കളുടെയും സഹോദരങ്ങളുടെയും സാന്നിധ്യത്തിൽ സനലിനെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
പിടിക്കപ്പെട്ട ശേഷം ചോദ്യം ചെയ്യലിന്റെ ഭാഗമായി കാര്യങ്ങൾ എഴുതിത്തരാനായി സനലിനോട് ആവശ്യപ്പെട്ടു. ഇതിനായി ഒരു പേപ്പറും പേനയും സനലിന് നൽകി. പക്ഷേ, സിനിമാ തിരക്കഥ തയാറാക്കുന്നതുപോലെ ‘സീൻ ഒന്ന്’ എന്ന തലക്കെട്ടോടെയാണ് സനൽ കാര്യങ്ങൾ എഴുതിത്തുടങ്ങിയത്.
കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്ന സനൽ ബുദ്ധമതത്തിൽ താൽപര്യം കാണിച്ചിരുന്നതായും കൊലപാതകം നടത്തിയ ശേഷം മെഡിറ്റേഷൻ നടത്തി മനഃശാന്തി കണ്ടെത്താനാണ് മൈസൂരുവിലെ ഏതോ ബുദ്ധാശ്രമം ലക്ഷ്യമാക്കി പോയതെന്നും പറയപ്പെടുന്നു.
ദേവിയുടെ ശരീരത്തിൽ 33 വെട്ടുകളും ചന്ദ്രന്റെ ശരീരത്തിൽ 26 വെട്ടുകളും ഉള്ളതായി പറയുന്നു. പലതും ആഴത്തിലുള്ളതാണ്. സംഭവ ദിവസം രാവിലെ ഉണ്ടായ ചെറിയ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ആദ്യം അമ്മയെ വെട്ടിയശേഷം നേരെ അച്ഛൻ കിടന്ന മുറിയിലേക്കു പോയി അച്ഛനെയും വെട്ടി. വെട്ടിയ ശേഷം മരണം ഉറപ്പാക്കാനായി ഇരുവരുടെയും മുറിവുകളിലേക്കും വായയിലേക്കും കയ്യിൽ കരുതിവച്ച കീടനാശിനി (ഹെമ 555, റോഗർ എന്നീ കീടനാശിനികളാണ് ഉപയോഗിച്ചത്) സനൽ ഒഴിച്ചതായി സൂചനയുണ്ട്.
മുറിയിൽ നിന്നു കണ്ടെത്തിയ സിറിഞ്ച് ഉപയോഗിച്ച് ഇവർക്ക് കീടനാശിനി കുത്തിവച്ചതായും കരുതുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്താൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും മറ്റും കണ്ടെത്തേണ്ടതുണ്ട്. സനലിനെ തെളിവെടുപ്പിനായി ഇന്ന് ചിലപ്പോൾ വീട്ടിലെത്തിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക