കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയുടെ കൂടുതല്‍ വിശദാംശങ്ങൾ പുറത്ത്. പ്രോസിക്യൂഷൻ നിരത്തിയ തെളിവുകളെല്ലാം നിരാകരിച്ചാണ് കോടതിയുടെ വിധി.
‘ഇടയനൊപ്പം ഒരു ദിവസം’ എന്ന ജലന്ധർ രൂപതയുടെ പരിപാടി അവസാനിപ്പിക്കേണ്ടി വന്നത് ബിഷപ്പിന്റെ കന്യാസ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിനാലാണെന്നായിരുന്നു പ്രോസിക്യൂഷൻ ഉയർത്തിയ ഒരു വാദം.
ബിഷപ്പിന്റെ പെരുമാറ്റം മൂലമാണ് പരിപാടിക്കെത്തുന്ന കന്യാസ്ത്രീകളുടെ എണ്ണം കുറഞ്ഞതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ ഇത് നിലനിൽക്കില്ലെന്നാണ് കോടതി വിധിയിൽ പറയുന്നത്.
തിരക്കുകൾ മൂലം ബിഷപ്പിന് ചടങ്ങിൽ പങ്കെടുക്കാനാകാതെ വന്നതോടെ ഇതിൽ പങ്കെടുക്കുന്ന കന്യാസ്ത്രിമാരുടെ എണ്ണത്തിൽ കുറവുണ്ടായെന്നും ജലന്ധർ രൂപത ഹാജരാക്കിയ രേഖകൾ ഇതിന് തെളിവാണെന്നും കോടതി നിരീക്ഷിച്ചു.
ബിഷപ്പിന് മോശം സ്വഭാവമുണ്ടെന്ന് സ്ഥാപിക്കാൻ രണ്ട് സാക്ഷികളെയാണ് പ്രോസിക്യുഷൻ അവതരിപ്പിച്ചത്. ഇതിൽ ഒരാൾ കോടതിയിൽ ആരോപണം ഉന്നയിച്ചില്ല. ബിഷപ് തന്റെ ചുമലിൽ കൈവെച്ചെന്നും ശരീരത്തോട് വലിച്ചടുപ്പിച്ചെന്നും മറ്റൊരു കന്യാസ്ത്രി മൊഴി നൽകിരുന്നു.
ഈ മൊഴിക്ക് ഈ വിചാരണയുമായി നേരിട്ട് ബന്ധമില്ലെന്നാണ് കോടതിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക