നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയ വിഐപി താനല്ലെന്ന് പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല. മൂന്നു വർഷം മുൻപ് ഖത്തറിൽ ‘ദേ പുട്ട്’ തുടങ്ങാനാണ് ആദ്യമായി ദിലീപിനെ കാണുന്നതെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും മെഹബൂബ് പറഞ്ഞു. ആ വിഐപി താനല്ലെന്ന് തനിക്ക് ഉറപ്പിച്ചുപറയാൻ കഴിയും . ബാക്കി അന്വേഷണത്തിൽ കണ്ടുപിടിക്കട്ടെ. മൂന്ന് വർഷംമുൻപ് ദിലീപിനെ വീട്ടിൽ പോയി കണ്ടിരുന്നു. അവിടെ അദ്ദേഹത്തിന്റെ ഭാര്യയും മാതാപിതാക്കളും ഉണ്ടായിരുന്നു. ചായ കുടിക്കുകയും ബിസിനസ് കാര്യങ്ങൾ സംസാരിക്കുകയും മാത്രമാണ് ചെയ്തതെന്നും മെഹബൂബ് വെളിപ്പെടുത്തി.
നടൻ ദിലീപുമായി തനിക്ക് നല്ല ബന്ധമുണ്ട്. ഞങ്ങൾ ബിസിനസ് പാർട്ണർമാരാണ്. ഖത്തറിലെ ദേപുട്ട് റെസ്റ്റോറന്റിന്റെ നാല് പാർട്ണർമാരിൽ ഒരാളാണ് താൻ. മറ്റുള്ള കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ല. ദിലീപിന് ഡാറ്റകൾ കൈമാറിയെന്നും അത് കോട്ടയത്തുള്ള ആളാണ്, ഹോട്ടൽ വ്യവസായിയാണ് എന്നൊക്കെയാണ് പറയുന്നത്. അതിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും മെഹബൂബ് വ്യക്തമാക്കി.
ദിലീപിനെക്കുറിച്ച് മോശമായ തരത്തിലുള്ള ഒന്നും തോന്നിയിട്ടില്ല. പുതിയ ആരോപണങ്ങള്‍ പൊലീസും നിയമപാലകരും തെളിയിക്കട്ടെ. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. മന്ത്രിമാരുമായും അടുപ്പമില്ലെന്നും മെഹബൂബ് പറഞ്ഞു. സംവിധായകൻ ബാലചന്ദ്രകുമാറിനെ അറിയില്ല, കണ്ടതായി ഓർക്കുന്നുമില്ലെന്നാണ് വ്യവസായിയായ മെഹബൂബ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക