മുംബൈ: മുംബൈയിൽ നാവിക സേന കപ്പൽ ഐഎൻഎസ് രൺവീറിലുണ്ടായ സ്ഫോടനം സംബന്ധിച്ച അന്വേഷണം തുടരുന്നു. ആയുധങ്ങൾ കൊണ്ടോ യുദ്ധ സാമഗ്രികൾ കൊണ്ടോ അല്ല സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.
ഇന്ത്യൻ നാവികസേനയുടെ ഡിസ്ട്രോയർ കപ്പലായ ഐഎൻഎസ് രൺവീറിലുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ് മൂന്ന് നാവിക സേനാംഗങ്ങൾ മരിച്ചു.
“മുംബൈ നേവൽ ഡോക്ക്യാർഡിൽ നടന്ന നിർഭാഗ്യകരമായ സംഭവത്തിൽ ഐഎൻഎസ് രൺവീർ കപ്പലിലെ ആന്തരിക കമ്പാർട്ടുമെന്റിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് മൂന്ന് നാവിക സേനാംഗങ്ങൾ മരണത്തിന് കീഴടങ്ങി,” പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്നലെ വൈകിട്ട് നാലരക്ക് കപ്പലിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് നാവികസേനാംഗങ്ങൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൃഷൻ കുമാർ, സുവിന്ദർ കുമാർ, എ.കെ. സിങ് എന്നിവരാണ് മരിച്ചത്.
കപ്പലിൽ ഉണ്ടായിരുന്നവരുടെ സമയോജിത ഇടപെടൽ സ്ഥിതി നിയന്ത്രണ വിധേയമാക്കി എന്ന് നാവികസേന വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയവും സ്ഫോടന വിവരം സ്ഥിരീകരിച്ചു. കപ്പലിന് കാര്യമായ കേടുപാടുകൾ ഇല്ല.കിഴക്കൻ നേവൽ കമാൻഡിന്റെ കീഴിലുള്ള കപ്പലാണ് ഐഎൻഎസ് രൺവീർ. 2021 നവംബർ മുതൽ ക്രോസ് കോസ്റ്റ് ഓപ്പറേഷനിലായിരുന്നു.
വൈകുന്നേരം 4:30 ഓടെയാണ് സ്ഫോടനമുണ്ടായതെന്നും ആയുധങ്ങളോ വെടിക്കോപ്പുകളോ ആയ സ്ഫോടനവുമായി യാതൊരു ബന്ധവുമില്ലെന്നും വൃത്തങ്ങൾ പറയുന്നു. കാരണം അന്വേഷിക്കാൻ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക