സംസ്ഥാനത്തെ പൊലീസ് സംവിധാനം സി.പി.ഐ.എമ്മിന്റെ പോഷക സംഘടനയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.ഐ.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദിക്കാനും കയ്യേറ്റം ചെയ്യാനും പൊലീസ് അവസരം സൃഷ്ടിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കയ്യൂക്ക് കൊണ്ടും അധികാര മുഷ്ടി പ്രയോഗിച്ചും കോണ്‍ഗ്രസിന്റെ വീര്യം കെടുത്താമെന്ന് കരുതുന്നതെങ്കില്‍ അത് വ്യാമോഹമാണെന്നും സുധാകരന് പറഞ്ഞു.
പ്രകോപനം സൃഷ്ടിച്ച സി.പി.ഐ.എം ഡി.വൈ.എഫ്.ഐ ഗുണ്ടകളെ പൊലീസ് സംരക്ഷിക്കുകയാണ്. ജയ്ഹിന്ദ് ന്യൂസിലെ ജീവനക്കാരന്റെ രണ്ടര പവന്റെ മാല ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മോഷ്ടിച്ചെന്നും സുധാകരന് ആരോപിച്ചു.
ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്ക്കും ഉണ്ട്. ജനാധിപത്യബോധവും മര്യാദയും തൊട്ടുതീണ്ടാത്ത സി.പി.ഐ.എം വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമം അഴിച്ചുവിടുകയാണ്. ഇത് തടയാന്‍ ഉത്തരവാദിത്തപ്പെട്ട പൊലീസ് കയ്യുംകെട്ടി നോക്കി നില്ക്കുന്നു.
കടമയും ഉത്തരവാദിത്തവും മറന്ന് സി.പി.ഐ.എം ഗുണ്ടകളുടെ അക്രമത്തിന് കൊടിപിടിക്കാനാണ് പോലീസിന്റെ തീരുമാനമെങ്കില്‍ കോണ്‍ഗ്രസ് അത് കയ്യും കെട്ടിനോക്കി നില്‍ക്കില്ല. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂരില്‍ നടന്ന കെ റെയില്‍ വിശദീകരണ യോഗത്തിലേക്കാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം നടന്നത്.
മന്ത്രി എം.വി. ഗോവിന്ദന് അടക്കമുള്ളവര്‍ പങ്കെടുക്കുന്ന യോഗത്തിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.
കണ്ണൂരിലെ ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് കെ റെയില്‍ വിശദീകരണ യോഗം നടന്നത്. മന്ത്രി എം.വി. ഗോവിന്ദന് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടക്കായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക