തമിഴ്നാട്: സര്‍ക്കാര്‍ സ്കൂളിൽ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ സഹായം ബജറ്റ് പ്രഖ്യാപനവുമായി തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്. ആറു മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥിനികള്‍ക്കാണ് പ്രതിമാസ (Scholarship) സ്കോളർഷിപ്പ് നൽകുന്നത്. എല്ലാ മാസവും ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തും. ബിരുദം, ഡിപ്ലോമ, ഐടിഐ എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കുന്നതുവരെ സഹായം തുടരുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
“സർക്കാർ സ്കൂളുകളിൽ നാല് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച എല്ലാ പെൺകുട്ടികൾക്കും അവരുടെ ബിരുദ, ഡിപ്ലോമ, ഐടിഐ കോഴ്സുകൾ തടസ്സമില്ലാതെ പൂർത്തിയാക്കുന്നത് വരെ പ്രതിമാസം 1,000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും. മറ്റ് സ്കോളർഷിപ്പുകൾക്ക് പുറമേ വിദ്യാർത്ഥികൾക്ക് ഇതിന് അർഹതയുണ്ടാകും, ”ധനമന്ത്രി പറഞ്ഞു. ഈ പരിപാടിയിലൂടെ, ഓരോ വർഷവും ഏകദേശം ആറ് ലക്ഷം പെൺകുട്ടികൾക്ക് പ്രയോജനം നേടാനാകും. ഈ പുതിയ പദ്ധതിക്കായി ഈ ബജറ്റിൽ 698 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും വിവാഹത്തിന് പിന്തുണ നൽകുന്നതിനുമായി 1989 ൽ മുൻ മുഖ്യമന്ത്രി എം കരുണാനിധിയാണ് വിവാഹ സഹായ പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം പത്താം ക്ലാസ് പൂർത്തിയാക്കിയ പെൺകുട്ടികൾക്കായി 25,000 രൂപയും എട്ട് ഗ്രാം സ്വർണ നാണയവും വിതരണം ചെയ്തിരുന്നു. ഉന്നതവിദ്യാഭ്യാസത്തിൽ സർക്കാർ സ്കൂളിലെ പെൺകുട്ടികളുടെ പ്രവേശന നിരക്ക് വളരെ കുറവാണെന്ന് തിരിച്ചറിഞ്ഞാണ് പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്.
കൂടാതെ കന്യാകുമാരി, തേനി, കോയമ്പത്തൂര്‍ ജില്ലകളില്‍ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പച്ചക്കറി മൊത്തവ്യാപാര കമ്പോള സമുച്ചയങ്ങള്‍ സ്ഥാപിക്കുമെന്നും തമിഴ്നാട് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. കമ്പോള സമുച്ചയങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് തമിഴ്നാട്ടിന് മാത്രമല്ല, അയല്‍ സംസ്ഥാനമായ കേരളത്തിനും ഏറെ ഗുണകരമാണ്. കേരളം ഉള്‍പ്പെടെയുള്ള തമിഴ്നാടിന്റെ അതിര്‍ത്തി സംസ്ഥാനങ്ങള്‍ അവിടെ കൃഷി ചെയ്യുന്ന പച്ചക്കറികളും പഴങ്ങളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക