തന്റെ ഭാര്യ തന്നെ വല്ലാതെ ഉപദ്രവിക്കുന്നു എന്നും അത് സഹിക്കാനാവുന്നില്ല എന്നും പറഞ്ഞ് തന്റെ വേദനകൾ റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുകയാണ് ഒരു യുവാവ്.
പോസ്റ്റിന്റെ പൂർണരൂപം
എന്നെ നിരന്തരം അധിക്ഷേപിക്കുന്ന ഒരു ഭാര്യക്കൊപ്പമാണ് ഞാൻ ജീവിക്കുന്നത്. ദേഷ്യം വരുമ്പോൾ അവൾ വളരെ അക്രമാസക്തയാകുകയും എന്റെ നേരെ സാധനങ്ങൾ എടുത്തെറിയുകയും ചെയ്യുന്നു.
കഴിഞ്ഞ 14 വർഷത്തെ ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിനിടയിൽ അവൾ ഒരിക്കൽ ഒരു വാട്ടർ ബോട്ടിൽ ഉപയോഗിച്ച് എന്റെ തലയിൽ അടിച്ചിട്ടുണ്ട്. ഇപ്പോഴും അതിന്റെ മുറിപ്പാട് കാണാം. അവൾ എനിക്ക് നേരെ തുപ്പും. ചെരിപ്പെടുത്തത് ഏറിയും.
ഒരു പുതിയ ലാപ്ടോപ്പ് ഉൾപ്പെടെ പല വസ്തുക്കളും എന്റെ നേരെ എറിഞ്ഞിട്ടുണ്ട്. കല്യാണം കഴിഞ്ഞ ആദ്യ ദിവസം മുതൽ ആരംഭിച്ചതാണ് ഇത്. ഒടുവിൽ സഹിക്കാൻ വയ്യാതായപ്പോൾ അവളുടെ കൈയെത്തും ദൂരത്ത് നിന്നും സാധനങ്ങൾ മാറ്റി വയ്ക്കാൻ തുടങ്ങി ഞാൻ.
രണ്ട് ആഴ്ച മുമ്പ്, അവൾ എന്റെ മുഖത്ത് ശക്തമായി അടിച്ചു. എന്റെ 10 വയസ്സുള്ള കുട്ടിയുടെ മുന്നിൽ വച്ചായിരുന്നു അത്. എന്റെ മൂക്കിൽ നിന്ന് രക്തം വന്നു. ഭിത്തിയിലും തറയിലും എല്ലായിടത്തും രക്തമായിരുന്നു. ഞാൻ അതിന്റെ ചിത്രങ്ങൾ സൂക്ഷിച്ച് വച്ചിട്ടുണ്ട്.
എന്നെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനുപകരം, രക്തക്കറ വൃത്തിയാക്കാനായിരുന്നു അവളുടെ ശ്രമം. തെളിവുകളൊന്നും അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുകയായിരുന്നു അവൾ.
അവൾ ഒരു ഈഗോ മാനിയാക്ക് ആണ്, അവളുമായി സമ്പർക്കം പുലർത്തിയ എല്ലാവരുമായും അവൾ വഴക്കിടുന്നു. വീട്ടുജോലിയ്ക്ക് വന്നവർ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ജോലി മതിയാക്കി പോകുന്നു. കൂടാതെ അവളുടെ ഓഫീസിലെ സഹപ്രവർത്തകരുമായും അവൾ വഴക്കിടുന്നു.
സ്വന്തം സഹോദരിയുമായി പോലും അവൾ സംസാരിക്കാറില്ല. സ്വന്തം അമ്മയ്ക്കെതിരെ ഒരിക്കൽ അവൾ കൈ ഉയർത്താൻ പോലും ശ്രമിച്ചു. ഞങ്ങൾ സമ്പന്നരാണ്. അവൾക്ക് എല്ലാ സ്വാതന്ത്ര്യവും ഞാൻ നല്കിയിട്ടുമുണ്ട്. അവൾക്ക് ജോലിയുമുണ്ട്.
എന്റെ സഹോദരങ്ങൾ ഉൾപ്പെടെ എല്ലാവരെയും അവൾ അവഗണിക്കുന്നു. പക്ഷേ, അവളുടെ കുടുംബത്തിന് വേണ്ടി ഞാൻ എല്ലാം ചെയ്യണമെന്ന് പ്രതീക്ഷിക്കുന്നു.
ഞങ്ങൾക്ക് ഒരു കുട്ടി ഉള്ളതിനാൽ ഈ അവസ്ഥയിൽ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന് എനിക്കറിയില്ല. എനിക്ക് ഈ ജീവിതം മടുത്തു. എനിക്ക് എന്ത് ചെയ്യാൻ കഴിയും?
അയാൾ അനുഭവിക്കുന്നത് ഗാർഹിക പീഡനമാണെന്നും അത് ഒട്ടും വെച്ചുപൊറുപ്പിക്കരുതെന്നും ഓൺലൈനിൽ ആളുകൾ പറഞ്ഞു. പീഡനത്തിന്റെ തെളിവ് ശേഖരിക്കാനും കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ട് വിവാഹമോചനം നേടാനും ആളുകൾ അദ്ദേഹത്തെ ഉപദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക