വാക്സീനുകളുടെ വില കുത്തനെ കുറച്ച് ഭാരത് ബയോടെക്കും പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും. കൊവിഡ് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ വാക്സിൻ വില കുറച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് സ്വകാര്യ ആശുപത്രികള്‍ക്ക് നല്കുന്ന വാക്സീന്‍്റെ വില ഇരുകമ്പനികളും വെട്ടിക്കുറച്ചത്.
ഇനിമുതല്‍ 225 രൂപ നിരക്കിലാവും ഇരു കമ്പനികളും സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സീന് നല്‍കുക. നേരത്തെ കൊവീഷില്‍ഡ് 600 രൂപ നിരക്കിലും കൊവാക്സീന് 1200 രൂപ നിരക്കിലുമായിരുന്നു സ്വകാര്യ ആശുപത്രികള്‍ വിതരണം ചെയ്തിരുന്നത്. വാക്സീന്‍്റെ വിലയും നികുതിയും ആശുപത്രികളുടെ സര്‍വ്വീസ് ചാര്‍ജും കഴിച്ച് അഞ്ഞൂറ് രൂപയ്ക്ക് താഴെയുള്ള നിരക്കില്‍ വാക്സീന് വിതരണം ഇനി സാധ്യമായേക്കും. വലിയ രീതിയില്‍ സ്വകാര്യ ആശുപത്രികളും വാക്സീനേഷന് തുടങ്ങുത് വാക്സീനേഷന് നിരക്ക് കുറയ്ക്കാന്‍ ഏറെ സഹായകരമാവും.
‘കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം, സ്വകാര്യ ആശുപത്രികള്‍ക്കുള്ള കൊവീഷില്‍ഡ് വാക്സിന്റെ വില ഒരു ഡോസിന് 600 രൂപയില്‍ നിന്ന് ₹ 225 ആയി കുറയ്ക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തീരുമാനിച്ചെന്ന വിവരം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. മുന്‍കരുതല്‍ ഡോസുകള്‍ എല്ലാവര്ക്കും ലഭ്യമാക്കാനുള്ള കേന്ദ്രത്തിന്റെ ഈ തീരുമാനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു’ – സെറം ഇന്‍സ്റ്റിറ്റ്യൂട്ട മേധാവി അദാര്‍ പൂനെവാല ട്വിറ്ററില്‍ പ്രതികരിച്ചു.
എല്ലാ മുതിര്‍ന്നവര്‍ക്കും മുന്‍കരുതല്‍ ഡോസ് ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. കേന്ദ്ര ഗവണ്മെന്റുമായി കൂടിയാലോചിച്ച്, സ്വകാര്യ ആശുപത്രികള്‍ക്ക് കോവാക്സിന്റെ വില ഒരു ഡോസിന് 1200 രൂപയില്‍ നിന്ന് ₹ 225 ആയി പരിഷ്കരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,’ ഭാരത് ബയോടെക്ക് സിഇഒ സുചിത്ര എല്ല ട്വിറ്ററിൽ കുറിച്ചു.
കേന്ദ്രത്തിന്റെ ഈ പ്രഖ്യാപനത്തെ പൂനാവാല ഇന്നലെ സ്വാഗതം ചെയ്തിരുന്നു. വളരെ നിര്‍ണായകവും സമയോചിതവുമായ തീരുമാനമാണ് ഇതെന്നും നിരവധി രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ യാത്ര ചെയ്യേണ്ട ആളുകള്‍ക്ക് മൂന്നാം ഡോസ് ഇല്ലാത്തത് വലിയ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക