കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കയറാതെ പോകുന്ന ദീർഘദൂര ബസിലെ യാത്രക്കാർക്ക് ഫീഡർ ബസുകൾ ആരംഭിച്ചു. ഇതിൻെറ ഭാഗമായി യാത്രക്കാർക്ക് കാത്തിരിക്കാനായി സൗകര്യങ്ങളോട് കൂടിയ കാത്തിരിപ്പു കേന്ദ്രം ആലുവ മെട്രോ സ്റ്റേഷന് സമീപം ബൈപ്പാസിൽ തയ്യാറായി. ദീർഘദൂര യാത്രകൾക്ക് പോവുന്ന ആളുകൾക്ക് വളരെ പ്രയോജനമാകും വിധത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്. ഭൂരിഭാഗം ബസ്സുകളും ആലുവ സ്റ്റാൻഡിൽ കയറാതെ പോവുന്ന സാഹചര്യത്തിൽ യാത്രക്കാർ ബൈപാസിൽ ഇറങ്ങി മറ്റു മാർഗ്ഗങ്ങൾ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഈ പ്രതിസന്ധിക്ക് ഒരു പരിഹാരമാണ് ഈ പദ്ധതി.
ഫീഡർ സ്റ്റേഷനായി ഉപയോഗശൂന്യമായ ഈ കെ.എസ്.ആർ. ടി.സി ബസ് പ്രവർത്തിക്കും. പ്രത്യേക നിറം നൽകിയാണ് ബസ് സജ്ജമാക്കിയിരിക്കുന്നത്. ഫാനും ലൈറ്റും പ്രവർത്തിക്കും. ട്രാഫിക് കേന്ദ്രത്തിൽ നിന്ന് വൈദ്യുതി ബന്ധം ഫീഡർ സ്റ്റേഷനിലേക്ക് എടുത്തു. നിലവിൽ മെട്രോ സ്റ്റേഷന് സമീപം ബൈപ്പാസ് പാലത്തിലാണ് മഴയും വെയിലുമേറ്റ് ദീർഘദൂര യാത്രക്കാർ കാത്തു നിൽക്കുന്നത്. ഫീഡർ സ്റ്റേഷനിൽ മഴ ഏൽക്കാതെ കാത്തു നിൽക്കാം. ട്രാഫിക് കൺട്രോൾ യൂണിറ്റ് തൊട്ടു ചേർന്ന് ഉള്ളതിനാൽ ട്രാഫിക് പോലീസിൻെറ മേൽനോട്ടവും ഉണ്ടാകും.
ബൈപാസിലൂടെ കടന്നുപോകുന്ന ദീർഘദൂര ബസുകളിൽ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കു ഫീഡർ ബസ്സുകളിൽ നഗരത്തിനകത്തേക്ക് യാത്ര സൗജന്യമായിരിക്കും. മറ്റുള്ളവർ ടിക്കറ്റ് എടുക്കണം. വൈറ്റിലയ്ക്കു പുറമേ ആലുവ മെട്രോ സ്റ്റേഷനു സമീപമാണ് ദേശീയപാത വഴിയുള്ള ബൈപാസ് റൈഡർ സർവീസിനു ജില്ലയിൽ സ്റ്റോപ്പുള്ളത്.
ടൗണുകൾക്ക് അകത്തുള്ള കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ കയറാതെ ബൈപാസ് വഴി സർവീസ് നടത്തുമ്പോൾ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട് 10 മണിക്കൂറിൽ എത്തുമെന്നാണ് പരീക്ഷണ യാത്രയിൽ കണ്ടെത്തിയത്. ബൈപാസ് വഴി പോകുന്ന ദീർഘദൂര ബസുകളുടേയും നഗരത്തിലേക്ക് സൗജന്യ യാത്ര നൽകുന്ന ഫീഡർ ബസുകളുടെയും തൽസമയ വിവരങ്ങൾ കെ.എസ്.ആർ.ടി.സി ആപ്പിൽ ലഭ്യമാക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക