തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയ തമിഴ് നടിയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ മീര മിഥുന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി തള്ളി. നടിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് ജി ജയചന്ദ്രന്റെ ബെഞ്ച് പോലീസ് വകുപ്പിനോട് നിർദ്ദേശിച്ചതായി ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു.
വാട്സ്ആപ്പ് ചാറ്റിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ അശ്ലീലവും ആക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. ‘പേയ്യാ കാണോം’ എന്ന പേരിൽ ഇതുവരെ റിലീസ് ചെയ്യപ്പെടാത്ത തന്റെ തമിഴ് സിനിമയുടെ നിർമ്മാതാക്കളുമായി നടത്തിയ സംഭാഷണത്തിലാണ് നടി സ്റ്റാലിനെതിരെ അശ്ലീല പരാമർശം നടത്തിയത്.
ഇൻഫോർമേഷൻ ടെക്നോളജി ആക്ടിന്റെ സെക്ഷൻ 67 കൂടാതെ 294 (ബി) (ഏതെങ്കിലും അശ്ലീല ഗാനം ആലപിക്കുക, ചൊല്ലുകയോ ഉച്ചരിക്കുകയോ ചെയ്യുക), 153 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക), (സമാധാന ലംഘനം ഉത്തേജിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ബോധപൂർവമായ അവഹേളനം) ഉൾപ്പെടെ വിവിധ ഐപിസി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സംഭവം നടക്കുമ്പോൾ താൻ ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നാണ് നടിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞത്. നിർമ്മാതാവിൽ നിന്ന് പ്രതിഫലം ആവശ്യപ്പെട്ടതിനാലാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതെന്നും നടി കോടതിയിൽ പറഞ്ഞു.
അതേസമയം കഴിഞ്ഞ വർഷം, സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ഒരു വീഡിയോയിൽ ദളിത് അധിക്ഷേപത്തിന് സൈബർ വിംഗ് പോലീസ് നടിക്കെതിരെ കേസെടുത്തിരുന്നു. വിസികെയുടെ പരാതിയെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പിന്നീട് കേരളത്തിലെ ആലപ്പുഴയിൽനിന്നാണ് നടിയെ അറസ്റ്റുചെയ്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക