കോട്ടയം: ദൈവത്തിന് മാപ്പ്, എന്റെ മരണത്തിന് മറ്റൊരാളും ഉത്തരവാദിയല്ല. ഞാൻ പോകുന്നു. കോട്ടയത്തെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ പറഞ്ഞിരിക്കുന്ന ഈ വാക്കുകള്‍ നാടിന്റെ ഹൃദയം തകര്‍ക്കുകയാണ്. ചങ്ങനാശേരി ക്രിസ്തുരാജ സ്കൂൾ ഹോസ്റ്റലില്‍ പതിനാറുകാരനായ അനുവിന്ദ് ആണ് ജീവനൊടുക്കിയത്. ക്രിസ്തുരാജ സ്കൂളിൽ എൻട്രൻസ് കോച്ചിങ്ങിനെത്തിയതാണ് മാനന്തവാടി സ്വദേശിയായ അനുവിന്ദ്.
ഫാനിൽ തുങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സാധാരണയായി ആരുമായും അധികം ഇടപഴകാത്ത സ്വഭാവമായിരുന്നു അനുവിന്ദിന്. വിഷാദ രോഗമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. മറ്റ് ദുരൂഹതയൊന്നും കണ്ടെത്താൻ ആയില്ലെന്നും പൊലീസ് അറിയിച്ചു. സിസിടിവിയിലും കുട്ടിയുടെ ആത്മഹത്യ പതിഞ്ഞിട്ടുണ്ട്. കൊവിഡ് വ്യാപനത്തിനെ തുടർന്നുള്ള അടച്ചിടലിന് ശേഷം കുട്ടികളുടെ മാനസികാരോഗ്യത്തിന് വന്നിട്ടുള്ള വലിയ ആഘാതത്തിലേക്ക് വിരൽ ചൂണ്ടുന്ന മറ്റൊരു സംഭവമാകുകയാണ് ചങ്ങനാശേരിയിലെ അനുവിന്ദിന്റെ ആത്മഹത്യ.
അനുവിന്റെ മാതാവ് ഡോക്ടറാണ്. പിതാവ് കെഎസ്ഇബിയിൽ എൻജിനീയറാണ്. മെഡിക്കൽ -എൻജിനീയറിങ്ങ് എൻട്രൻസ് പരീക്ഷയുടെ തയ്യാറെടുപ്പുകൾക്കായാണ് ആഴ്ചകൾക്ക് മുമ്പ് കുട്ടി ചങ്ങനാശേരിയിൽ എത്തിയത്. മാതാപിതാക്കളുടെ നിർബന്ധങ്ങൾക്ക് വഴങ്ങി ഇഷ്ടമില്ലാത്ത കോഴ്സുകളിലേക്ക് എത്തിച്ചേരുന്ന കുട്ടികള്‍ അനുഭവിക്കുന്ന വലിയ മാനസിക ഭാരങ്ങളിലേക്കാണ് അനുവിന്ദിന്റെ ആത്മഹത്യ വിരല്‍ചൂണ്ടുന്നത്.
ഇന്നത്തെ സാഹചര്യത്തിൽ പരാജയങ്ങള്‍ എന്തെന്നറിയാതെ വര്ന്ന് വരുന്ന കുട്ടികൾക്ക് പലപ്പോഴും ചെറിയ വിഷമം താങ്ങാൻ കഴിയുന്നില്ലെന്ന് മാനസിക വിദഗ്ധരും അഭിപ്രായപ്പെടുന്നു. മാതാപിതാക്കളും സർക്കാർ വകുപ്പുകളും ഈ കാര്യങ്ങളിൽ അടിയന്തിര ശ്രദ്ധ വെയ്ക്കണമെന്നും ഈ രംഗത്തുള്ളവർ മുന്നറിയിപ്പ് നൽകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക