തിരുവനന്തപുരം: പാറശാല ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു.
തിരുപുറം പ്ലാന്തോട്ടം മൂച്ചുട്ടാന്വിള വീട്ടില്‍ മുത്തുവിന്റെ മൂത്ത മകന് പ്രശാന്ത് (25), ഇളയ മകന് പ്രദീപ് (23), ഇവരുടെ സുഹൃത്ത് കന്യാകുമാരി സ്വദേശി ഇശക്കിയപ്പന്‍ (27) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാറശാല ആശുപത്രി ജംഗ്ഷനിൽ വ്യാഴാഴ്ച രാത്രി 10.30 നാണ് അപകടം നടന്നത്. ബൈക്ക് യാത്രികനായ പ്രശാന്തിന്റെ തോളെല്ലിന് പൊട്ടലും പ്രദീപിനും ഇശക്കിയപ്പനും ശരീരമാകെ ക്ഷതവും മുറിവുകളും ഏറ്റിട്ടുണ്ട്.
കളിയിക്കാവിള ഭാഗത്തു നിന്ന് അമിത വേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് മുന്നില്‍ പോവുകയായിരുന്ന ബൈക്കിനെയും റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റ് രണ്ട് ബൈക്കുകളെയും ഇടിച്ചിട്ട ശേഷം സമീപത്തെ ജുവലറിയുടെ മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പാറശാല പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. തമിഴ്നാട് സ്വദേശിയും ജൂനിയര്‍ ഡോക്ടറുമായ കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക