നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആലുവയിലെ പത്മസരോവരം വീട്ടില്‍ ക്രൈം ബ്രാഞ്ച് എത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ നീണ്ടുനിന്നു. എസ്.പി മോഹനചന്ദ്രന്, ഡി.വൈ.എസ്.പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ആലുവയിലെ വീട്ടിലെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അന്വേഷണ സംഘം ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയത്. നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനാക്കേസിലും ക്രൈംബ്രാഞ്ച് കാവ്യയുടെ മൊഴിയെടുത്തു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നറിയിച്ച് ഇന്നാണ് ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് അയച്ചത്. എവിടെ ഹാജരാകുവാന്‍ കഴിയുമെന്ന് അറിയിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.
നോട്ടീസ് ലഭിച്ചതിന് പിന്നാലെ ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. വീട്ടില്‍ വെച്ചല്ലാതെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കാവ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ആലുവ പൊലീസ് ക്ലബ്ബില്‍ മടങ്ങിയെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച് എഡിജിപിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു.
അതേസമയം നടിയെ ആക്രമിച്ചകേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹര്‍ജി പരിഗണിക്കുന്നത് വിചാരണക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി. പ്രതിഭാഗം സമര്‍പ്പിച്ച സത്യവാങ്മൂലം പഠിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക