മൂന്നുവർഷത്തെ ഇടവേളക്കുശേഷം ജെറ്റ് എയർവേയ്സ്സൗദിയിലേക്ക് സർവീസ് പുനരാരംഭിക്കും . കരിപ്പൂരിൽനിന്ന് നിർത്തിവച്ച ജിദ്ദ സർവീസുകളും കരിപ്പൂർ– മുംബൈ, കരിപ്പൂർ–ഡൽഹി സർവീസുകളുമാണ് വീണ്ടും തുടങ്ങുന്നത്. സ്പൈസ് ജെറ്റും കരിപ്പൂരിൽനിന്ന് പുതിയ സർവീസുകൾ തുടങ്ങി.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2019 ഏപ്രിൽ 17ന് ജെറ്റ് എയർവേയ്സ് ഇന്ത്യയിൽ സർവീസ് അവസാനിപ്പിച്ചതോടെയാണ് കരിപ്പൂരിൽനിന്നുള്ള സർവീസും നിലച്ചത്. അന്താരാഷ്ട്ര തലത്തിൽ സൗദി, യുഎഇ മേഖലയിലേക്കുള്ള സർവീസുകളാണ് പുനരാരംഭിക്കുക. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയം നൽകിയ സുരക്ഷാ ഉറപ്പിനെ തുടർന്നാണ് ഡിജിസിഎ ജെറ്റ് എയർവേയ്സിന് പ്രവർത്തനാനുമതി നൽകിയത്. ഇതേ തുടർന്ന് ഹൈദരാബാദ്, ഡൽഹി മേഖലയിൽ ടെസ്റ്റ് സർവീസ് ആരംഭിച്ചിരുന്നു. അടുത്തമാസത്തോടെ പൂർണതോതിൽ സർവീസ് ആരംഭിച്ചേക്കും.
കരിപ്പൂർ -–- സൗദി മേഖലയിലാണ് സ്പൈസ് ജെറ്റ് പുതിയ സർവീസ് തുടങ്ങിയത്. ആഴ്ചയിൽ മൂന്ന് സർവീസുണ്ടാകും. കരിപ്പൂരിൽനിന്ന് റിയാദിലേക്കാണ് ഇവരുടെ നോൺ സ്റ്റോപ്പ് സർവീസ്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കരിപ്പൂരിൽനിന്ന് പുലർച്ചെ 5.55ന് പുറപ്പെട്ട് സൗദി സമയം 8.40ന് റിയാദിൽ എത്തും. തിരിച്ച് രാത്രി 9.45ന് പുറപ്പെട്ട് ഇന്ത്യൻ സമയം 5.30ന് കരിപ്പൂരിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക