തിരുവനന്തപുരം: പി.സി.ജോർജിനെതിരെ ആഞ്ഞടിച്ച് മന്ത്രി വി.ശിവൻകുട്ടി.സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് പി.സി.ജോർജിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി.
വർഗീയവിഷം തുപ്പിയാൽ ഇനിയും അകത്തു കിടക്കേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പു നൽകി. അതാണ് രാജ്യത്തെ നിയമസംവിധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി.സി.ജോർജിന്റേത്. പി.സി എന്ന ഇനീഷ്യലിനെ ഏറ്റവും മോശമായി ചിത്രീകരിച്ച പാർട്ടിക്കൊപ്പമാണ് പി.സി.ജോർജ് ഇപ്പോഴുള്ളത്.
വർഗീയ വിഭജനം ഉന്നംവച്ചുള്ള നീക്കങ്ങൾ ആണ് സംഘപരിവാറിൽനിന്ന് ഉണ്ടാകുന്നത്. പി.സി.ജോർജിനെ അതിനുള്ള കരുവാക്കുകയാണ്. സ്വയം വിറ്റ് ജീവിക്കാനുള്ള ശ്രമത്തിലാണ് പി.സി.ജോർജ് ഇപ്പോഴുള്ളത്.’’ – മന്ത്രി പറഞ്ഞു.
‘‘രാഷ്ട്രീയ ജീവിതത്തിൽ വർഗീയ സംഘടനകളുമായി പി.സി.ജോർജ് നിരവധി തവണ ആത്മബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതു തിരിച്ചറിഞ്ഞാണ് കേരള ജനത പി.സി.ജോർജിനെ തോൽപ്പിച്ച് വീട്ടിൽ ഇരുത്തിയത്.
പി.സി.ജോർജിനോ അദ്ദേഹം ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ കഴിയില്ല. കൗണ്ട് ഡൗൺ തുടങ്ങിയത് ആരുടേതാണെന്നു കാലം തെളിയിക്കും.’’ – മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക