തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ വാഹനങ്ങൾ നിയമം ലംഘിച്ച് സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിനെ വിവരമറിയിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത്. കുട്ടികളെ കുത്തിനിറച്ച് സർവീസ് നടത്തുന്നത് കർശനമായി തടയും.
അമ്പത് കിലോമീറ്ററിലധികം വേഗത്തിൽ വാഹനങ്ങൾ ഓടിക്കരുത്. സ്പീഡ് ഗവർണർ ഉറപ്പാക്കാൻ നിർദേശം നൽകിയതായും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ‘വിദ്യാ വാഹൻ’ എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്.
സുരക്ഷിതമായി വാഹനങ്ങൾ ഓടിക്കാൻ മോട്ടാർ വാഹന വകുപ്പ് ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സ്കൂൾ ബസ് ഓടിക്കുന്നവരെയും സ്കൂളുകളുടെ മാനേജ്മെന്റുകളെയും ഈ നിർദേശങ്ങൾ അറിയിച്ചിട്ടുണ്ട്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിനെ വിവരം അറിയിക്കണമെന്നും എസ്.ശ്രീജിത്ത് പറഞ്ഞു.
സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയായി വരികയാണ്. ഇതിനുപുറമേ മോട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്കൂൾ ബസുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നുണ്ട്. ഇത്തരത്തിൽ 10,563 ബസുകളുടെ പരിശോധന സംസ്ഥാനത്ത് ഇന്നലെ വരെ പൂർത്തിയാക്കിയതായും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.
ഇനി 10,200 ഓളം ബസുകൾ കൂടി ഇത്തരത്തിൽ നേരിൽക്കണ്ട് സുരക്ഷ പൂർണമാണെന്ന് ഉറപ്പുവരുത്തുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക