നെയ്യാറ്റിൻകര: പ്രഭാത സവാരിക്ക് ഇറങ്ങിയ ആൾ അമിതവേഗത്തിലെത്തിയ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിടിച്ച് മരിച്ചു. നടന്നുപോയ മറ്റൊരാളിനും ബസിനുള്ളിൽ നിന്നു തെറിച്ചുവീണ സ്ത്രീക്കും പരുക്കേറ്റു.
ബസിടിച്ചു വീഴ്ത്തിയ ആളിന്റെ നില ഗുരുതരമാണ് . നെയ്യാറ്റിൻകര കൃഷ്ണപുരം ഗ്രാമം തെരുവ് ‘പൗർണമിയിൽ’ ജയകുമാർ (65) ആണു മരിച്ചത്.നെയ്യാറ്റിൻകര വിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.
ശനിയാഴ്ച രാവിലെ നെയ്യാറ്റിൻകര നഗരഹൃദയത്തിൽ ആലുംമൂട് ജംക്ഷനും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനും ഇടയിലായിരുന്നു അപകടം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജയകുമാർ ഇന്നലെയാണ് മരിച്ചത്.
ബസിന്റെ അമിതവേഗം അപകടത്തിനു കാരണമായതായി നാട്ടുകാർ പറഞ്ഞു. നെയ്യാറ്റിൻകര കണിച്ചാംകോട് രാമനിലയിൽ വാടകയ്ക്കു താമസിക്കുന്ന ചെങ്കൽ യുപി സ്കൂളിനു സമീപം ‘സാകേത’ത്തിൽ ശ്രീകണ്ഠൻ നായർ (62), കല്ലയം സ്വദേശി സുമ (52) എന്നിവർക്കാണ് പരുക്കേറ്റത്.
ശ്രീകണ്ഠൻ നായർ നട്ടെല്ലിനു പരുക്കേറ്റതിനെ തുടർന്നു തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
സുമ അപകടത്തെത്തുടർന്ന് ബസിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പരുക്ക് ഗുരുതരമല്ല.
തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്കു പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവരുടെ പേരിൽ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസ് എടുത്തു അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടു.
ബസ് പിടിച്ചെടുത്ത് കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിൽ സൂക്ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക