വിഴിഞ്ഞം: ‘ഞാൻ സേഫ് ആണ്.ആഴിമല കടലിൽ കാണാതായെന്നു കരുതുന്ന യുവാവ് ബന്ധുക്കൾ കൂടിയായ സുഹൃത്തുക്കളോട് ഒടുവിൽ പറഞ്ഞ വാക്കുകൾ ഇതാണെന്ന് വിഴിഞ്ഞം പൊലീസ്.
പെൺ സുഹൃത്തിനെ കാണാൻപോയതിനെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ കൂട്ടിക്കൊണ്ടുപോയതിനു ശേഷം കാണാതായ കിരൺ ബന്ധുവായ മെൽവിനോടാണ് വാട്സ്ആപ് കോളിനു മറുപടിയായി ഈ വാക്കുക്കൾ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
മർദനമേൽപ്പിച്ചവരിലൊരാൾ ബൈക്കിൽ കയറ്റി മുൻപേ കൊണ്ടു പോയ കിരണിനെ കാണാതായതോടെയാണ് മെൽവിൻ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
സുരക്ഷിതനെന്ന മറുപടി കൂടിയായതോടെയാണ് തങ്ങൾ മടങ്ങിയതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ഇരുവരുടെയും ഫോൺ പൊലീസ് കസ്റ്റഡിയിലാണ്. കിരണിന്റെ ഫോണിന്റെ കാൾ ലിസ്റ്റ് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
സഹോദരൻ, സഹോദരി ഭർത്താവ്, ഇവരുടെ കണ്ടാലറിയാവുന്ന സുഹൃത്ത് എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് എടുത്തു.
തട്ടിക്കൊണ്ടു പോകൽ, മർദനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എന്നു എസ്എച്ച്ഒ പ്രജീഷ് ശശി, എസ്ഐ കെ.എൽ.സമ്പത്ത് എന്നിവർ അറിയിച്ചു. ഒളിവിൽ പോയ മൂവർക്കുമായി പൊലീസ് ഊർജിത അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക