കോട്ടയം: മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ (ഐസിഎച്ച്) നെഗറ്റീവ് പ്രഷർ തീവ്രപരിചരണ വിഭാഗം നിർമാണം അവസാന ഘട്ടത്തിൽ. അന്തരീക്ഷ വായു ക്രമീകരിച്ച് അസുഖം മറ്റു രോഗികൾക്ക് പടരാതിരിക്കാനുള്ള സംവിധാനം ഇവിടെയുണ്ട്.
സാംക്രമിക രോഗം ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനുള്ള നെഗറ്റീവ് പ്രഷർ തീവ്രപരിചരണ വിഭാഗം അടുത്ത ആഴ്ചയോടെ പ്രവർത്തിച്ചു തുടങ്ങും. കുട്ടികളുടെ ആശുപത്രി കെട്ടിടത്തിനു സമീപത്തുള്ള ‘വാലീസ് കാൻസർ കെയർ’ മന്ദിരത്തിന്റെ രണ്ടാം നിലയാണ് നെഗറ്റീവ് പ്രഷർ തീവ്രപരിചരണ വിഭാഗം ആക്കി മാറ്റിയത്.
കോവിഡ് രോഗികളെയും മറ്റു സാംക്രമിക രോഗങ്ങൾ ബാധിച്ച കുട്ടികളെയും ആണ് നെഗറ്റീവ് പ്രഷർ തീവ്രപരിചരണ വിഭാഗത്തിൽ കിടത്തി ചികിത്സിക്കുക. ദേശീയ ആരോഗ്യ ദൗത്യ പദ്ധതി പ്രകാരം 2.5 കോടി രൂപ ചെലവഴിച്ചാണ് നെഗറ്റീവ് പ്രഷർ തീവ്രപരിചരണ വിഭാഗം ആരംഭിച്ചത്.
15 രോഗികളായ കുട്ടികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള കിടക്കകൾ ആണ് ഇവിടെയുള്ളത്. ഇവിടെ നിന്നു പുറത്തിറക്കുന്ന രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള സ്റ്റെപ്പ് ഡൗൺ ഐസിയു സൗകര്യവും ഉണ്ട്.
ഗുരുതരമല്ലാത്ത കുട്ടികളെ കിടത്തി ചികിത്സിക്കുന്നതിനു 24 കിടക്കകളുളള വാർഡും ഇതിനു സമീപം ഉണ്ട്.
15 വെന്റിലേറ്ററുകൾ, മൾട്ടി മോണിറ്റർ , അൾട്രാ സൗണ്ട് സ്കാനിങ്
കിടക്കകൾക്ക് ഒപ്പം 15 വെന്റിലേറ്ററുകൾ, മൾട്ടി മോണിറ്റർ, പോർട്ടബ്ൾ എക്സ് റേ, അൾട്രാ സൗണ്ട് സ്കാനിങ് സൗകര്യം, കാർഡിയാക് മോണിറ്റർ, എക്കോ കാർഡിയോഗ്രഫി, 8 കിടക്കകൾ ഉള്ള സ്റ്റെപ്പ് ഡൗൺ ഐസിയു, ഡ്യൂട്ടി ഡോക്ടർമാർക്കും നഴ്സുമാർക്കും ഉള്ള വിശ്രമ മുറി എന്നിവയും ഇതിലുണ്ട്.
വായുവിലൂടെ പടരുന്ന വൈറസ് മൂലം രോഗികളാകുന്നവരെ കിടത്തി ചികിത്സിക്കുന്നു എന്നതിനാൽ ഈ തീവ്രപരിചരണ വിഭാഗത്തിലെ വായു അണുമുക്തമാക്കാനുള്ള സൗകര്യങ്ങളാണ് ഉള്ളത്.
നിശ്ചിത ഇടവേളകളിൽ തീവ്രപരിചരണ വിഭാഗത്തിനുള്ള അന്തരീക്ഷ വായു മാറ്റം ചെയ്യപ്പെടും. ഒരു രോഗിയുടെ അസുഖം മറ്റു രോഗികൾക്ക് വ്യാപിക്കാതിരിക്കാൻ ഇതുമൂലം കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക