മൂന്നാർ: മഴയത്തു കുട ചൂടി നടന്നുപോയ യുവാവ് ചെന്നിടിച്ചതു കാട്ടാനയുടെ തുമ്പിക്കയ്യിൽ. ആന യുവാവിനെ തട്ടിത്തെറിപ്പിച്ചു, കാൽ ചവിട്ടിയൊടിച്ചു.
മൂന്നാർ കണ്ണൻ ദേവൻ കമ്പനി നല്ലതണ്ണി എസ്റ്റേറ്റ് നടയാർ സൗത്ത് ഡിവിഷനിലെ തൊഴിലാളികളായ കുമരന്റെയും സമുദ്രക്കനിയുടെയും മകൻ സുമിത്കുമാർ (18) ആണു കാട്ടാനയുടെ കാൽച്ചുവട്ടിൽ നിന്നു രക്ഷപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 10 മണി. മൂന്നാർ ടൗണിൽനിന്നു വീട്ടിലേക്കു പോകുകയായിരുന്നു സുമിത്. കാറ്റും മഴയും മൂലം കുട മുന്നിലേക്കു ചെരിച്ചുപിടിച്ചായിരുന്നു നടപ്പ്.
കാട്ടുകൊമ്പന്റെ തുമ്പിക്കയ്യിൽ ചെന്നിടിച്ചതും ആന തട്ടിയെറിഞ്ഞതും സുമിത്തിന് ഓർമയുണ്ട്. കാട്ടാന സുമിത്തിന്റെ കാലിൽ ചവിട്ടി നിൽപു തുടങ്ങി. ആന മാറിയ തക്കം നോക്കി സുമിത് ഇഴഞ്ഞു തേയിലച്ചെടികൾക്ക് ഇടയിലേക്കു നീങ്ങി.
മഴയിൽ അട്ടയുടെ കടിയേറ്റ് ഒരു മണിക്കൂറോളം കിടന്നു. അതുവഴി വന്ന ഓട്ടോയിലെ യാത്രക്കാർ ബഹളം വച്ചതോടെയാണ് ആന മാറിയത്. കാലൊടിഞ്ഞതിനു പുറമേ താടിയെല്ലിനും പരുക്കേറ്റ സുമിത് ടാറ്റാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക