കോട്ടയം: കർക്കടക മാസത്തിലെ നാലമ്പല തീർഥാടനത്തിന് ഇന്നു തുടക്കം. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
രാമപുരം ശ്രീരാമക്ഷേത്രത്തിലെ ദർശനത്തിനു ശേഷം ലക്ഷ്മണ ക്ഷേത്രം, ഭരത ക്ഷേത്രം, ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിലും ദർശനം നടത്തി തിരികെ ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിൽ എത്തുമ്പോഴാണു നാലമ്പല ദർശനക്രമം പൂർത്തിയാകുക.
∙ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം– ഉദ്ദിഷ്ടകാര്യസിദ്ധിക്കായി അമ്പും വില്ലും സമർപ്പണം, കുടുംബാർച്ചന എന്നിവയാണു പ്രധാന വഴിപാടുകൾ
∙ കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം– ലക്ഷ്മണ സ്വാമിക്ക് അരമണി സമർപ്പണം, ശംഖ്, ചക്രം, ഗദ, പത്മം എന്നിവ ചേർത്തുള്ള സമർപ്പണം എന്നിവയാണു പ്രധാന വഴിപാട്. ഔഷധസേവ ക്രമീകരിച്ചിട്ടുണ്ട്.
∙ അമനകര ഭരതസ്വാമി ക്ഷേത്രം- ശംഖുപൂജയാണു പ്രധാന വഴിപാട്. മീനൂട്ടു വഴിപാടുമുണ്ട്. ദിവസവും അന്നദാനം ക്രമീകരിച്ചിട്ടുണ്ട്.
∙ മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം – ഉച്ചപ്പൂജ വരെ ശത്രുഘ്ന സങ്കൽപവും ഉച്ചയ്ക്കുശേഷം സന്താനഗോപാല സങ്കൽപവുമാണ്. ഉച്ചപ്പൂജ വരെയേ ശത്രുഘ്ന സങ്കൽപമുള്ളൂ എന്നതിനാലാണു നാലമ്പല ദർശനം ഉച്ചപ്പൂജയ്ക്കു മുൻപ് എന്ന ആചാരം നിലനിൽക്കുന്നത്. ചക്രസമർപ്പണവും സന്താനലബ്ധിക്കു തൊട്ടിൽ സമർപ്പണവുമാണു പ്രധാന വഴിപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക