രാമകഥ മനോഹരമായ ഒരു പാത്രമാണെങ്കിൽ അതിന്റെ കഥാതന്തുവും ധർമചിന്തയും അതിനകത്തെ അമൃതാണ്. കഥകൾ ആയിരമുണ്ടാകാം. തത്വം ഒന്നേയുള്ളൂ–രാമായണ തത്വം.
പഞ്ഞക്കർക്കിടകം രാമായണ മാസമായതിനു ഭാഷാപിതാവും മഹാകവിയുമായ തുഞ്ചത്ത് എഴുത്തച്ഛനോടാണു നാം നന്ദി പറയേണ്ടത്. ഇന്ത്യയിലെ മിക്ക ഭാഷകളുടെയും വികാസം രാമായണ പുനർരചനയിലൂടെയാണെന്നു കാണാം.
ഭാരതത്തിനു പുറത്തും രാമായണം നിർണായക സാംസ്കാരിക ശക്തിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്തൊനീഷ്യയിലും ഫിലിപ്പീൻസിലും തായ്ലൻഡിലും മറ്റും രാമായണം ഭാരതത്തിൽ ചെലുത്തിയ സാംസ്കാരിക സ്വാധീനത്തിനൊപ്പമോ അതിലേറെയോ അവരുടെ തനതു സംസ്കാരത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
മലയാളത്തിൽ എങ്ങനെ എഴുത്തച്ഛൻ പുനർരചന നടത്തിയോ അതുപോലെ ഇതര ഭാഷകളിലും രാമായണം അവരുടെ ദേശ ഭാഷാ സംസ്കാരത്തിന് ഉതകുംപടി മാറ്റിയെഴുതപ്പെട്ടിട്ടുണ്ട്. അതിലെല്ലാം തന്നെ ശക്തരായ കഥാപാത്രങ്ങളെ അതേപടി തന്നെ ആവിഷ്കരിച്ചിട്ടുണ്ട് എന്നതാണു പ്രത്യേകത.
ധർമപാലനവും വാക്കിന്റെ സത്യപാലനവുമാണു രാമായണം. സത്യത്തിനുവേണ്ടി നിലകൊണ്ട, അതു പാലിക്കുന്നതിനു വേണ്ടി പ്രയത്നിച്ച ഒട്ടേറെ കഥാപാത്രങ്ങളെ, വിശേഷിച്ചും സ്ത്രീകഥാപാത്രങ്ങളെ രാമകഥയിൽ കണ്ടുമുട്ടാം. അധികം ചർച്ച ചെയ്യാത്തതും അറിയപ്പെടാത്തതുമായ ഒട്ടേറെ കഥാസന്ദർഭങ്ങളും രാമായണത്തിൽ ഉടനീളമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക