കേന്ദ്ര പദ്ധതിയെന്ന വ്യാജേന വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഏഴ് പേർ അറസ്റ്റിൽ. ഇവരിൽ അഞ്ച് പേർ സ്ത്രീകളാണ്. സന്ദീപ് കുമാർ (29), സുമിത് (32), രാഖി (22), ജ്യോതി (24), ജ്യോതി (22), മനീഷ (20), കാജൽ (20) എന്നിവരാണ് അറസ്റ്റിലായവർ.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടത്. പ്രധാൻ മന്ത്രി മുദ്ര വായ്പാ പദ്ധതിയുടെ പേരിലായിരുന്നു തട്ടിപ്പ്. കഴിഞ്ഞ വർഷം 150ലധികം പേരെ സംഘം ചതിച്ചു എന്ന് പൊലീസ് പറയുന്നു.
മനീഷ് എന്നയാൾ നൽകിയ പരാതിയിലാണ് സംഘം പിടിയിലായത്. 2 ലക്ഷം രൂപയുടെ പ്രധാൻ മന്ത്രി മുദ്ര വായ്പ നൽകാമെന്നറിയിച്ച് മനീഷിന് ഒരു സന്ദേശം വന്നു. സന്ദേശത്തിലെ നമ്പറിലേക്ക് തിരികെ വിളിച്ചപ്പോൾ ചില രേഖകളും 2499 രൂപ രെജിസ്ട്രേഷൻ ഫീയും ഇവർ ആവശ്യപ്പെട്ടു. ഇതൊക്കെ മനീഷ് നൽകി. പിന്നീട് ഇൻഷുറൻസ് ഫീസ് അടയ്ക്കാൻ മനീഷ് മറന്നു എന്നും അത് അടച്ചില്ലെങ്കിൽ വായ്പ ലഭിക്കില്ലെന്നും അറിയിച്ച് 15500 രൂപ കൂടി സംഘം ആവശ്യപ്പെട്ടു. ഇതോടെയാണ് താൻ ചതിക്കപ്പെട്ടു എന്ന് മനീഷ് മനസിലാക്കിയത്.
തുടർന്ന് ഇയാൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു കോൾ സെൻ്റർ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്ന് പൊലീസ് മനസിലാക്കി. ഇവിടെ നടത്തിയ റെയ്ഡിലാണ് ഏഴംഗ സംഘം അറസ്റ്റിലായത്. ഏഴ് മൊബൈൽ ഫോണുകളും നിരവധി രേഖകളും പൊലീസ് പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക