ഭാരതീയ സംസ്കാരത്തിന്റെ നെടുംതൂണായി വര്‍ത്തിച്ചു പോരുന്ന രണ്ടു ഇതിഹാസകൃതികളാണ് രാമായണവും മഹാഭാരതവും ..
മനുഷ്യനോടൊപ്പം പക്ഷിമൃഗാദികളും, യക്ഷ, രാക്ഷസന്മാരും, ഋഷീശ്വരന്മാരും ഒക്കെ കഥാപാത്രങ്ങളാകുന്ന രാമായണത്തില്‍ ഈ തിര്യക്കുകളുടെ പ്രവര്‍ത്തിയില്പോലും മനുഷ്യനന്മയ്ക്കുതകുന്ന ഉദാത്തമായ ധര്‍മ്മത്തിന്റെ പരിസ്ഫുരണങ്ങള്‍ കാണാം…
ഹൈന്ദവസംസ്കൃതിയുടെയും ആദ്ധ്യാത്മിക പാരമ്പര്യത്തിന്റെയും ആരാധനാ ക്രമത്തിന്റെയും ആകെത്തുകയാണ് രാമായണം…
സാര്‍വ്വ ലൗകീകമായ ധര്‍മ്മബോധത്തിന്റെ പ്രസക്തി തന്നെയാണ് രാമായണത്തെ എങ്ങും, എവിടെയും ഉത്കൃഷ്ടമാക്കുന്നത്..
മനുഷ്യ മനസ്സില്‍ സംഭൂതമാകുന്ന സംശുദ്ധിയുടെയും ചപലതകളുടെയും അനന്തരഫലങ്ങള്‍ ഏതൊക്കെയെന്നു ഉദാഹരണങ്ങളിലൂടെ രാമായണ കവ്യം വ്യക്തമാക്കുന്നു .
ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും മഹത്തായ സന്ദേശമാണ് രാമായണം ലോകത്തിനു നല്‍കുന്നത്.
സമാധാന ജീവിതത്തിനായി ത്യാഗം ജീവിതസ്വഭാവമാക്കാന് രാമായണം പറയുന്നു. ഇതില്‍നിന്നുള്ള ഊര്‍ജ്ജമാണ് ത്യാഗത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ മറ്റുപലരെയും സജ്ജരാക്കിയത്. രാമായണത്തോളം മഹത്തായ മറ്റൊരു കൃതി ലോകത്ത് മറ്റൊരിടത്തുമില്ല.
ഇത്രത്തോളം മഹത് സാഹിത്യമായ രാമായണത്തെ വെല്ലാന്‍ മറ്റൊന്നും ഇനിയും ഉണ്ടായിട്ടില്ല. മേലില്‍ ഉണ്ടാകില്ലെന്ന് നിശ്ചയമായും പറയാനും കഴിയും.
രാമന്റെ അയനം – ”ധര്‍മ്മായനം” – ഭാരതത്തിലെ സ്ത്രീക്കും പുരുഷനും തുല്യമായി സ്വഭാവ മഹിമയ്ക്കുള്ള മകുടോദാഹരണമാണ്. ന്യായവും നിഷ്ക്കല്മഷവുമായ
എതുകാര്യത്തെയും, അത് തനിക്ക് എത്രകണ്ട്
പ്രിയപ്പെട്ടതായാലും വ്യാകുലതയില്ലാതെ നടപ്പാക്കുന്ന ആ നീതി ആണ് ”ശ്രീരാമധര്‍മ്മം ”.
അത് തന്നെയാണ് രാമായണ സന്ദേശവും. അരിഷ്ടതകള് നിറഞ്ഞ കര്‍ക്കിടകത്തെ നാം ഭയത്തോടെ സ്വീകരിക്കാനൊരുങ്ങുമ്പോള്‍ നമ്മുടെ മനസ്സില്‍ ആശ്വാസത്തിന്റെയും ഭക്തിയുടെയും നന്മയുടെയും രാമായണശീലുകള്‍ ഒഴുകിയെത്തി ആകുലതകളെ വഴിമാറ്റി വിടുന്നു.
മൂല്യബോധവും ലക്ഷ്യബോധവും ധര്‍മ്മബോധവും നന്മയും ഒരുപോലെ പ്രദാനം ചെയ്യാന്‍ രാമായണത്തിന് മാത്രമേ കഴിയു.
സഹജീവികളില്‍ ഏറ്റവും എളിയവരുടെപോലും ദുഃഖം സഹിക്കാന്‍ കഴിയാത്ത ത്യാഗനിഷ്ടനായ ഒരു മുനിയുടെ ഹൃദയവേദനയില്‍നിന്നും അല്ലങ്കില്‍ അധര്‍മ്മത്തിനെതിരെയുള്ള വിലക്കില്‍നിന്നാണ് ഉദാത്തമായ ഈ സൃഷ്ടി ഉടലെടുത്തത് .
“മാനിഷാദ..”എന്ന് തുടങ്ങുന്ന ആ വിലക്ക് ധര്‍മ്മത്തിന്റെ എല്ലാവിധമായ സവിശേഷതകളും ചേര്‍ത്ത് വാല്മീകി മഹര്‍ഷി രാമകഥാമൃതമാക്കി.
അങ്ങനെ രാമായണം ആദര്‍ശ കാവ്യവും വാല്മീകി ആദര്‍ശ കവിയുമായി. കര്‍മ്മം കൊണ്ടാണ് ശുദ്ധി, ജന്മം കൊണ്ടല്ല എന്ന് വ്യക്തമാക്കുന്ന ദിവ്യസന്ദേശമാണ് രാമായണം പകരുന്നത്.
ക്ഷത്രിയനായ വിശ്വാമിത്രന് തപസ്സുകൊണ്ട് രാജര്‍ഷിയാകുന്നു. കൊള്ളക്കാരനായ രത്നാകരന് സപ്തര്‍ഷികളുടെ ഉപദേശത്താല്‍ “രാമ” മന്ത്രം ജപിച്ച് ആര്‍ഷ ഭാരത സംസ്കാരത്തിലെ അനശ്വരനായ കവിയാകുന്നു.
മാതാ-പിതാക്കളോടുള്ള സ്നേഹത്തിന്റെ, സഹോദര സ്നേഹത്തിന്റെ, സുഹൃത്ത് ബന്ധത്തിന്റെ, ധര്‍മ്മത്തിന്റെ, നീതിയുടെ, ഭക്തിയുടെ എത്ര എത്ര ഉദാഹരണങ്ങള്‍.
മനുഷ്യനന്മയ്ക്കും സത്പ്രവര്‍ത്തികള്‍ക്കും മാതൃകയായി നിലകൊള്ളുന്ന രാമായണ ശ്ലോകങ്ങള്‍ സദാചാര നിഷ്ടമായ കുടുംബപശ്ചാത്തലവും ഹൃദയശുദ്ധി നിറഞ്ഞ ജീവിതരീതിയും പകര്‍ന്നുതന്ന് നമ്മുടെ മനസ്സ് കീഴടക്കിയിരിക്കുന്നു.
“രാ” ഇരുട്ടെങ്കില്‍ “മാ” മായട്ടെ എന്നനുശാസിക്കുന്ന രാമായണം ഹൃദയാന്ധതയെയാണ് പ്രത്യക്ഷത്തില്‍ അകറ്റുന്നത്.
സജ്ജന സംഗമഫലവും ദുഷ്ടനിഗ്രഹത്തിനുള്ള കരുത്തും രാമായണത്തിലുണ്ട് . വാനരനായ ഹനുമാന് സകലസദ്ഗുണങ്ങളുടെയും വിളനിലമാണ്.
അസുരപ്രഭാവത്തെ ദേവമഹിമകൊണ്ട് അതിജീവിച്ച ധര്‍മ്മത്തിന്റെ കഥയാണ് രാമായണം. അധികാരഗര്‍വ്വില്‍ മതിമറക്കുമ്പോള്‍ ധര്മ്മച്യുതിയാണ് ഫലമെന്ന് അനുശാസിക്കുന്ന രാമായണം ഉദാത്തമായ പ്രജാഹിത പരിപാലനം നടത്തുന്ന ധര്മ്മിഷ്ടന്റെ കഥയാണ്.
ഒന്നില്‍ത്തന്നെ എന്തെല്ലാം മഹത്വങ്ങള്‍ ഉണ്ടായിരിക്കേണമോ അതെല്ലാമാണ് രാമായണം. സംഘര്‍ഷഭരിതവും സ്വാര്‍ഥജടിലവുമായ ഇന്നത്തെ ലോകത്തില്‍ സമാധാനവും ക്ഷമയും ത്യാഗവും ഉണ്ടെങ്കില്‍ എല്ലാ വിപത്തും അകറ്റാമെന്ന് രാമായണം ഉദ്ബോദിപ്പിക്കുന്നു.
ധര്‍മ്മത്തിന്റെ അടിസ്ഥാന സമസ്യകളെ അഭിസംബോധന ചെയ്യുന്ന രാമായണ മഹത്വം ഒരിക്കലും അവസാനിക്കുന്നില്ല..
ശോകത്തില്‍നിന്നു ഉരുത്തിരിഞ്ഞ ഈ ധര്‍മ്മക്കനി , ശോകം മാറ്റുന്നു.
രാമായണം കാവ്യം ഇന്നത്തെ ജീവിതത്തിന് ഏറെ മാതൃകയാണ്. മനുഷ്യന് എങ്ങിനെ ജീവിക്കണം എന്ന് ഈ കാവ്യം വരച്ചുകാട്ടുന്നു. രാമനാകണോ രാവണനാകണോ സീതയാകണോ മന്ഥരയാകണോ എന്ന് തീരുമാനിക്കാൻ ഈ പുണ്യഗ്രന്ഥം നമ്മോടു പറയുന്നു.
ധർമ്മം പുലർത്താനായി രാജ്യഭരണം ഉപേക്ഷിച്ച ശ്രീരാമൻ ഏറെ സംതൃപ്തിയിലാണ് വനവാസത്തില്പുറപ്പെട്ടത്. മാത്രമല്ല കുടുംബബന്ധങ്ങളുടെ ശ്രഷ്ഠതയും മഹത്വവും മനസ്സിലാകാൻ രാമായണം മാതൃകയാക്കണം.
രാമായണത്തിലെ സാഹോദര്യം എടുത്തുപറയേണ്ടതാണ്.
പാതിവ്രത്യ ‘പ്രതാപക്കൊടിയുടെ’ ചരടാണ് സീത. ചുണ്ടിൽ രാമനാമവും ഹൃദയത്തിൽ രാമരൂപവുമായി രാമായണത്തിൽ നിറഞ്ഞു നിൽക്കുന്നു ശ്രീ ഹനുമാൻ
ദാസനായിരുന്നിട്ടും ഭക്ത ഹൃദയങ്ങളിൾ ദൈവമാണ് .
ഇങ്ങനെ നിത്യജീവിതത്തിലെ ഓരോരോ നിമിഷങ്ങളിലും മനുഷ്യന് കടന്നുപോകുന്ന ഓരോ സംഭവവും എന്തുത്യാഗം സഹിച്ചായാലും അത് ധര്‍മ്മനിബദ്ധമായിരിക്കട്ടെ എന്നനുശാസിക്കുന്ന ”രാമായണസന്ദേശം” നമുക്കെന്നും പ്രചോദനമാകട്ടെ…!!!!
പ്രതികരിക്കാൻ ഇവിടെ എഴുതുക