കൊച്ചി: പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങൾ കുത്തിത്തുറന്നു മോഷണം നടത്തുന്ന പ്രതികള്‍ അറസ്റ്റില്‍. ഇരുനൂറിലധികം മോഷണ കേസുകളിലെ പ്രതി ചിഞ്ചിലം സതീശനും കൂട്ടാളിയുമാണ് തൃപ്പൂണിത്തുറയില്‍ പിടിയിലായത്.
കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതിയെ പുലര്‍ച്ചെ നാലുവരെ ലോഡ്ജ് മുറിക്കുള്ളില്‍ പതുങ്ങിയിരുന്നാണ് പിടികൂടിയത്.
കഴിഞ്ഞ 14നു ശ്രീപൂർണത്രയീശ ക്ഷേത്രത്തിനു സമീപമുള്ള സ്വർണക്കടയുടെ മുൻപിൽനിന്ന് 6 പവൻ ആഭരണങ്ങൾ പ്രതി മോഷ്ടിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ആറ്റിങ്ങല്‍ സ്വദേശി ചിഞ്ചിലം സതീശനെന്ന സതീഷ് കുമാർ പിടിയിലായത്.
മൂന്നു മാസം മുൻപ് ജയിലിൽനിന്ന് ഇറങ്ങി മോഷണം നടത്തിയ ശേഷം ഇയാള്‍ ഒളിവിലായിരുന്നു. ജയിലിൽ ഒപ്പം കഴിഞ്ഞിരുന്ന ഇടപ്പളളി വട്ടേക്കുന്നം സ്വദേശി റെനീഷ് താമസിക്കുന്ന കളമശേരിയിലെ സ്വകാര്യ ലോഡ്ജിൽ സതീഷ് കുമാർ വന്നതായി പൊലീസിനു വിവരം ലഭിച്ചു.
പക്ഷേ പൊലീസിനെ കണ്ടതോടെ സതീശൻ ലോഡ്ജിന്റെ മുകളിൽ നിന്നു സമീപത്തെ കെട്ടിടത്തിന്റെ മുകളിലേക്കു ചാടി ഓടിക്കളഞ്ഞു. റൂമിൽ നിന്നു ബാഗും വസ്ത്രങ്ങളും പണവും മറ്റും എടുക്കാതെ പോയതിനാൽ തിരികെ റൂമിലേക്കു തിരിച്ചുവരും എന്നു കണക്കുകൂട്ടി പൊലീസ് മുറിയിൽ കാത്തിരുന്നു.
തുടർന്നു പുലർച്ചെ 4നു ലോഡ്ജിൽ എത്തിയ സതീഷ് കുമാറിനെ പൊലീസ് കീഴടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക