കൊച്ചി: അടുത്ത ബുധനാഴ്ച വരെ തോമസ് ഐസക്ക് ഇഡിക്കു മുന്നിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. തോമസ് ഐസക് നൽകിയ ഹർജി അന്നു പരിഗണിക്കാൻ ഹൈക്കോടതി മാറ്റി. തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി ഇഡിക്ക് നിർദേശം നൽകി. കിഫ്ബി മസാല ബോണ്ടിറക്കിയതില് ഫെമ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് ഇഡിയുടെ വാദം.
പ്രാഥമിക ഘട്ടത്തിൽ ഇത്രയിലേറെ വ്യക്തിപരമായ വിവരങ്ങൾ ഹാജരാക്കാൻ നിർദേശിച്ചത് എന്തുകൊണ്ടാണെന്നു വിശദീകരിക്കാനും ജസ്റ്റിസ് വി.ജി.അരുൺ ഇഡിക്ക് നിർദേശം നൽകി. രണ്ടാമത്തെ സമൻസിൽ തന്റെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങൾ ഉൾപ്പെടെ ഹാജരാക്കാൻ നിർദേശിച്ചിരുന്നതായി തോമസ് ഐസക് ഹർജിയിൽ അറിയിച്ചിരുന്നു.
അതേസമയം, തോമസ് ഐസക്കിനെ പ്രതിയായിട്ടല്ല നോട്ടിസ് നൽകി വിളിപ്പിച്ചതെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. അദ്ദേഹം സാക്ഷിയാണ്. തെളിവു തേടാനാണ് വിളിച്ചതെന്നും ഇഡി അറിയിച്ചു.
അന്വേഷണത്തന്റെ ഭാഗമായി സമൻസ് അയയ്ക്കുന്നതിനോട് എതിരല്ലെന്നു വ്യക്തമാക്കിയ കോടതി, കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാൻ ഒരാൾ പ്രതിയാകണം എന്നില്ലല്ലോ എന്നു തോമസ് ഐസക്കിനോടു ചോദിച്ചു. സംശയകരമായി തോന്നിയാൽ ചോദ്യം ചെയ്തു കൂടേ, ഇങ്ങനെ ഒരു സാഹചര്യത്തിൽ സെക്ഷൻ 37(1) പ്രകാരം നടപടി സ്വീകരിച്ചു കൂടേ എന്നും കോടതി ആരാഞ്ഞു.
തന്റെ സാമ്പത്തിക ഇടപാടുകൾ സുതാരമാണെന്നു വ്യക്തമാക്കിയ തോമസ് ഐസക്ക്, ചെയ്ത കുറ്റം എന്താണെന്നു ഇഡി വ്യക്തമാക്കിയിട്ടില്ല എന്ന നിലപാടാണു കോടതിയിൽ സ്വീകരിച്ചത്. കിഫ്ബിയുടെ മുൻ ചുമതലക്കാരൻ എന്ന നിലയിൽ തന്നെ ചോദ്യം ചെയ്യാൻ അവകാശമില്ലെന്നും അദ്ദേഹം വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക