കൊല്ലം: കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരനെ കാർ യാത്രികൻ മർദിക്കുകയും കാറിനൊപ്പം പിടിച്ചു വലിച്ചു കൊണ്ടുപോകുകയും ചെയ്ത സംഭവത്തിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു.
വർക്കല സ്വദേശി ലഞ്ജിത്താണ് യുവാവിനെ മർദിച്ചതെന്നാണ് പൊലീസ് പറയുന്നത്. KL 26 F 9397 എന്ന നമ്പറിൽ ഉള്ള കാറിൽ എത്തിയവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു.
സംഭവസമയത്ത് ലഞ്ജിത്തിന് ഒപ്പം കാറിലുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിഭാഷകൻ കൂടിയായ ഷിബു എന്നയാളാണ് പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ആലപ്പുഴയിൽ പോയി മടങ്ങി വരും വഴിയാണ് പ്രതി ടോൾ പ്ലാസ് ജീവനക്കാരനായ യുവാവിനെ മർദിച്ചത്.
കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലാണ് സംഭവം. ടോൾ പ്ലാസ ജീവനക്കാരനായ കുരീപ്പുഴ സ്വദേശി അരുണിനാണ് മര്‍ദ്ദനമേറ്റത്. ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കാർ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനമെന്ന് അരുണ്‍ പറയുന്നു.
അരുണിനെ കാറിൽ നിന്ന് പിടിച്ചു വലിച്ചു ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. ആക്രമണത്തിൽ പരിക്കേറ്റ അരുണിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക