ന്യൂയോർക്ക്: നഗരത്തിൽനിന്ന് 90 കിലോമീറ്റർ അകലെയാണു ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷൻ. വിദ്യാഭ്യാസ, സാംസ്കാരിക പരിപാടികൾ നടത്തുന്ന ഈ സ്ഥാപനത്തിൽ പ്രസംഗിക്കാനാണു റുഷ്ദി എത്തിയത്.
റുഷ്ദി വേദിയിലെത്തി കസേരയിലിരുന്നതിനു തൊട്ടുപിന്നാലെയാണ് ആക്രമണം. സദസ്സിലിരുന്ന കറുത്ത വസ്ത്രം ധരിച്ച ഒരാൾ മിന്നൽവേഗത്തിൽ സ്റ്റേജിലേക്കു പാഞ്ഞുകയറുകയായിരുന്നു.
30 സെക്കൻഡ്. എന്താണു സംഭവിക്കുന്നതെന്ന് സദസ്സിലും വേദിയിലും ഉള്ളവർക്ക് മനസ്സിലാകും മുൻപേ അതു സംഭവിച്ചു. തുടർച്ചയായ കുത്തുകളേറ്റ് സൽമാൻ റുഷ്ദി കുഴഞ്ഞുവീണു. സ്റ്റേജിലേക്ക് ഓടിയെത്തിയവർ അക്രമിയെ കീഴ്പ്പെടുത്തുകയും ചെയ്തു.
രക്തത്തിൽ കുളിച്ചു നിലത്തുവീണ റുഷ്ദിക്കു സ്റ്റേജിൽ വച്ചുതന്നെ പ്രഥമ ശ്രുശ്രൂഷ നൽകി. സദസിലുണ്ടായ ഒരു ഡോക്ടറാണു പരിചരിച്ചത്.
കഴുത്തിന്റെ വലതുവശത്ത് അടക്കം ശരീരത്തിൽ ഒന്നിലധികം കുത്തേറ്റിരുന്നതായി ഡോക്ടർ പറഞ്ഞു. അഞ്ചു മിനിറ്റിനകം അടിയന്തരസേവന വിഭാഗം എത്തിച്ച ഹെലികോപ്റ്ററിലാണു റുഷ്ദിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.
അക്രമിയെ ന്യൂയോർക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ആക്രമണകാരണം വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു.
സ്റ്റേജിൽ കുത്തേറ്റുവീണ റുഷ്ദിയുടെ അടുത്തേക്ക് സദസ്സിൽ നിന്നുള്ളവർ ഓടിയെത്തുന്നതും അദ്ദേഹത്തിനു പ്രഥമ ശുശ്രൂഷ നൽകിയശേഷം ഹെലികോപ്റ്ററിലേക്കു കൊണ്ടുപോകുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ദൃശ്യങ്ങളിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക