തൃശൂർ: ഭർത്താവിന്റെ വെട്ടേറ്റു ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. തളിക്കുളം അരവശേരി വീട്ടിൽ നൂറുദീന്റെ മകളും മാള മംഗലത്ത് വീട്ടിൽ മുഹമ്മദ് ആസിഫിന്റെ ഭാര്യയുമായ അഷിതയാണ് (25) ഇന്നലെ മരിച്ചത്.
ശനിയാഴ്ച വൈകിട്ട് തളിക്കുളം നമ്പിക്കടവ് റിസോർട്ട് റോഡിലെ നൂറുദ്ദീന്റെ വീട്ടിലാണ് ഭർത്താവ് ആസിഫ് അഷിതയെ ആക്രമിച്ചത്. തടയാനെത്തിയ നൂറുദ്ദീനും പരുക്കുണ്ട്. ഇരുവരെയും തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് അഷിത മരിച്ചത്. ഒളിവിൽപോയ ആസിഫിനെ പിടികൂടാനായില്ല. 18 ദിവസം മുൻപാണ് അഷിത പ്രസവിച്ചത്. ആസിഫും മാതാവും ബന്ധുക്കളുമായി കുട്ടിയെ കാണാൻ വന്നതായിരുന്നു.
വൈകിട്ട് തിരികെ പോകുന്ന സമയത്താണ് അപ്രതീക്ഷിതമായി ബാഗിൽ ഒളിപ്പിച്ച ആയുധമെടുത്ത് ആസിഫ് അഷിതയെ ആക്രമിച്ചതെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക