ന്യൂഡൽഹി: അമ്മയുടെ രഹസ്യബന്ധം നേരിട്ടു എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കശാപ്പുകാരൻ അറസ്റ്റിൽ.
റിസ്വാൻ എന്ന ബാദ്ഷാ (36) ആണ് പിടിയിലായത്. മധ്യ ഡൽഹിയിലെ യമുന ഖാദർ ഭാഗത്തെ വനപ്രദേശത്താണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. കുട്ടിയുടെ കഴുത്ത് മുറിക്കുകയും മുഖം വികൃതമാക്കുകയും ചെയ്തു.
ദര്യഗഞ്ജിലെ കുട്ടിയാണു ക്രൂരമായി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് നാലിനും അഞ്ചിനും ഇടയിലെ രാത്രിയിലായിരുന്നു സംഭവം. ഭാര്യയ്ക്കും നാലു മക്കൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്നു ഗൃഹനാഥൻ.
പുലർച്ചെ നാലു മണിയോടെ എഴുന്നേറ്റു നോക്കിയപ്പോൾ പെൺകുട്ടികളിലൊരാളെ കാണാനില്ലായിരുന്നു. അയൽപക്കത്തു തിരഞ്ഞിട്ടും കണ്ടെത്താനായില്ല. തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു.
തിരച്ചിലിനൊടുവിൽ ഓഗസ്റ്റ് 18ന് പെൺകുട്ടിയുടെ മൃതദേഹം, നിറയെ മുറിവുകളോടെ യമുന ഖാദർ പ്രദേശത്തു കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്ന് എഫ്ഐആറിൽ കൊലപാതകം, പോക്സോ വകുപ്പുകളും ചേർത്തു.
50 പൊലീസുകാരുടെ സംഘമാണ് കേസ് അന്വേഷിച്ചു പ്രതിയെ കണ്ടെത്തിയതെന്നു ഡിസിപി (സെൻട്രൽ) ശ്വേത ചൗഹാൻ പറഞ്ഞു.
‘മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും സൂചനകൾ കിട്ടിയിരുന്നില്ല. കശാപ്പുകാരനായ റിസ്വാൻ എന്നൊരാൾ ഇവിടെ സന്ദർശിച്ചിരുന്നതായി പിന്നീട് രഹസ്യവിവരം ലഭിച്ചു.
മിഠായിയും മറ്റും നൽകി പെൺകുട്ടിയുമായി ഇയാൾ കൂട്ടുകൂടിയിരുന്നതായും കണ്ടെത്തി. സംഭവ ദിവസം യമുന ഖാദറിൽ ഇയാൾ എത്തിയിരുന്നതായും അറിഞ്ഞു.
ഇയാളെ കസ്റ്റഡയിലെടുത്തു. ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക