ഓണാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന സംസ്ഥാന കൈത്തറി വസ്ത്ര പ്രദർശന വിപണന മേളയിൽ സെപ്റ്റംബർ അഞ്ചുവരെ നാലുകോടി രൂപയുടെ വിറ്റുവരവ്. ആഗസ്റ്റ് 17നാണ് മേള ആരംഭിച്ചത്. കേന്ദ്ര സർക്കാർ ഡെവലപ്മെന്റ് കമ്മീഷണർ ഫോർ ഹാൻഡ്ലൂംസ്, കേരള കൈത്തറി ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള.
45 സൊസൈറ്റികളുടെ ഉത്പന്നങ്ങളാണ് ഉള്ളത്. 70 സ്റ്റാളുകളിലായി കൈത്തറി മുണ്ടുകൾ, ഷർട്ട്, സാരി, സെറ്റ് സാരി, സെറ്റ് പാവാട, ബെഡ് ഷീറ്റുകൾ, ഫർണിഷിംഗ് തുണിത്തരങ്ങൾ, സെറ്റ് മുണ്ട്, കാർപ്പറ്റുകൾ, കൈത്തറി ബാഗുകൾ, തുടങ്ങി വ്യത്യസ്ത ഉത്പന്നങ്ങൾ ലഭ്യമാണ്.
ഓരോ ദിവസവും മേളയിൽ എത്തുന്ന മൂന്ന് പേർക്ക് നറുക്കെടുപ്പിലൂടെ ആയിരം രൂപയുടെ കൈത്തറി ഉൽപന്നങ്ങൾ സമ്മാനമായി നൽകുന്നുണ്ട്. മേളയിലെ ആകർഷകമായ ഫോട്ടോ പകർത്തി അയക്കുന്ന വ്യക്തിക്ക് 500 രൂപയുടെ തുണിത്തരങ്ങളും സമ്മാനമായി ലഭിക്കും. ഇത് കൂടാതെ കൈത്തറി സഹകരണ സംഘങ്ങൾ, ഹാൻഡ്വീവ്, ഹാൻടെക്സ് എന്നിവയിൽ നിന്നും കൈത്തറി വസ്ത്ര ഉൽപ്പന്നങ്ങൾ 20 ശതമാനം സർക്കാർ റിബേറ്റോടെ വാങ്ങാം. സെപ്റ്റംബർ ഏഴിന് മേള സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക