തെരുവ് നായ പ്രശ്നം ഇന്ന് കേരളത്തിന്റെ വലിയ പ്രശ്നമായി മാറിയിരിക്കുന്നു. അഭിരാമി എന്ന കുട്ടി തെരുവ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതും നിരവധി പേർക്ക് നാടിന്റെ പല ഭാഗത്തും നായയുടെ കടി എൽക്കേണ്ടി വന്നതും ദിവസങ്ങളായി വാർത്തയാണ്. ഈ വിഷയത്തിൽ നിർദേശങ്ങളും നിലപാടുകളും വ്യക്തമാക്കുകയാണ് മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ.
ശൈലജ പറയുന്നതിങ്ങനെ —
“പേവിഷ ബാധ വലിയൊരു സാമൂഹ്യ പ്രശ്നമാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും, മൃഗ സംരക്ഷണ വകുപ്പും ചേര്‍ന്ന് ഇത് സംബന്ധിച്ച് ഗൗരവതരമായ ആലോചന നടത്തുകയും പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യുന്നത് അഭിനന്ദനാര്‍ഹമാണ്. കേരളത്തില്‍ തെരുവുപട്ടികളുടെ എണ്ണം വര്‍ധിക്കുകയും അവ അക്രമാസക്തമായി പെരുമാറുകയും ചെയ്ത് തുടങ്ങിയത് ഏറെ ഉത്ക്കണ്ഠയോടെ കാണേണ്ടുന്ന വിഷയമാണ്.
2017-18 ല്‍ പട്ടി, കുറുക്കന്, പൂച്ച തുടങ്ങിയവയുടെ കടിയേറ്റ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തയുടനെ ആരോഗ്യ വകുപ്പ് വിശദമായ പരിശോധന നടത്തുകയുണ്ടായി. ഇതിന് തെട്ടുമുമ്പുള്ള ഏതാനും വര്‍ഷങ്ങളുടെ 2015-16 ന് ശേഷമുള്ള വാക്സിന് ഉപയോഗത്തിന്റെ തോത് പരിശോധിക്കുകയാണ് ആദ്യമായി ചെയ്തത്. 30 ശതമാനത്തോളമാണ് ഈ വര്‍ഷങ്ങളില്‍ വാക്സിന്റെ ഉപയോഗമുണ്ടായിരുന്നത്.
രണ്ട് വാക്സിനുകളാണ് അന്ന് ഉപയോഗിച്ചിരുന്നത്. ഒന്ന് INTRADERMAL RABIES VACCINATION (IDRV) രണ്ട് Equine Rabies Immunoglobulin (ERIG) ഈ വാക്സിനുകളുടെ ഉപയോഗം വര്‍ദ്ധിക്കുന്നത് മനസിലാക്കിയതോടെ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തുകൊണ്ടുള്ള യോഗത്തില്‍ അടിയന്തിര നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുത്തു.
ഓരോ വകുപ്പും പ്രത്യേകം പ്രത്യേകം കൈകൈാര്യം ചെയ്യേണ്ട വിഷയങ്ങളും തീരുമാനിച്ചു. മൃഗങ്ങളുടെ കടിയേറ്റാല്‍ ആവശ്യത്തിനനുസരിച്ചുള്ള വാക്സിന് സാധാരണക്കാര്‍ക്ക് ലഭ്യമാകുംവിധം സംഭരിക്കുകയെന്നതാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കേണ്ട നടപടി. ഗുരുതരമായ കടിയേറ്റാല്‍ നല്കുന്ന ഇആര്‍ഐജി വാക്സിന് ഫലപ്രദമല്ലെന്നും എച്ച്ആര്‍ഐജി Human Rabies Immune Globulin വാക്സിന് ലഭ്യമാക്കണെമെന്നും തീരുമാനിച്ചു. ഈ വാക്സിന് വളരെ വിലകൂടിയതാണ് വെളിയില്‍ നിന്ന് വാങ്ങുമ്പോള്‍ വലിയ തുകയാവുമെന്നതില് മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് വഴി വാങ്ങി ഇവ എല്ലാ ജില്ലാ ജനറല്‍ ആശുപത്രിയിലും സ്റ്റോക്ക് ചെയ്യാന്‍ തീരുമാനിച്ചു. മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് വാക്സിന് വാങ്ങുന്നതിലും സംഭരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും സ്തുത്യര്‍ഹമായ സേവനമാണ് നിര്‍വഹിച്ചത്.
ഇതോടൊപ്പം തന്നെ റാബിസ് നിയന്ത്രിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയില്‍ കേരളത്തെകൂടെ ചേര്‍ക്കണമെന്നും ദേശീയാരോഗ്യ ദൗത്യത്തിന്റെ പിഐപിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ സംസ്ഥാനത്തിന് അധികം ലഭ്യമായി. വ്യത്യസ്ത വകുപ്പുകളുടെ സംയുക്ത യോഗത്തില്‍ റാബിസ് നിയന്ത്രിക്കുന്നതിനെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. ആര്‍ത്തിപൂണ്ട് അക്രമാസക്തരായി നില്ക്കുന്ന നായക്കൂട്ടങ്ങളെ എബിസി നടത്തിയതുകൊണ്ട് മാത്രം നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും, അക്രമാസക്തരായ അഥവാ ജനങ്ങളെ അക്രമിക്കുന്ന പട്ടികളെ കൊല്ലുകയെന്നതാണ് പ്രായോഗിക മാര്‍ഗമെന്നും ഇത് സംബന്ധിച്ച യോഗത്തില്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് വലിയ നിയമ പ്രശ്നമുണ്ടാവുമെന്നും എബിസി തന്നെയാണ് നിയമപരമായ മാര്‍ഗമെന്നുമുള്ള അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച് നിയമ സാധ്യതകള്‍ പരിശോധിക്കാനും യോഗം തീരുമാനിച്ചു.
വളര്‍ത്ത് മൃഗങ്ങള്‍ക്ക് എക്സ്പോഷര്‍ പ്രൊഫിലാക്സിസ് നല്‍കണമെന്നും, രോഗം വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും, വളര്‍ത്തു മൃഗങ്ങളെ അശ്രദ്ധമായി തെരുവിലേക്ക് വിടുന്നത് കുറ്റ കൃത്യമാക്കാനും തീരുമാനമുണ്ടായി. എബിസി പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയും ചെയ്തു. വന്ധ്യംകരണത്തിനായി കൊണ്ടുവരുന്ന പട്ടികളെ സംരക്ഷിക്കുന്നതിനായി 30 ലേറെ കേന്ദ്രങ്ങള്‍ സംസ്ഥാനത്താകെ ആരംഭിച്ചെങ്കിലും കൊവിഡ് കാരണം ഇവ നല്ല രീതിയില്‍ മുന്നോട്ട് പോയില്ല. എങ്കിലും പേവിഷബാധയേറ്റുള്ള മരണം കുറച്ചുകൊണ്ടുവരാന്‍ സാധിച്ചു.
കൊവിഡ് കാലത്തിന് ശേഷം നാം പുതിയ വെല്ലുവിളികള്‍ നേരിടുകയാണ് ഈ കാലയളവില്‍ തെരുവ് പട്ടികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതായി കാണുന്നുണ്ട്. കോവിഡ് കാലത്ത് മൃഗങ്ങളെ വളര്‍ത്താന്‍ താല്പര്യം കാണിച്ച പലരും നായക്കുഞ്ഞുങ്ങളെ തെരുവിലേക്കിറക്കിവിടുകയാണ് ചെയ്തത്. ഇത് തെരുവുപട്ടികളുടെ എണ്ണത്തിലെ വര്‍ധനവിന് കാരണമായി. നായക്കൂട്ടത്തില്‍ ഏതെങ്കിലും ഒന്നിന് പേ ബാധിച്ചാല്‍ അവയോട് അടുത്തിടപഴകിയ മറ്റു മൃഗങ്ങള്‍ക്കും പേ ബാധിക്കാന്‍ സാധ്യയതയുണ്ട്. അതുകൊണ്ട് പേ ബാധിച്ച മറ്റ് മൃഗങ്ങളെയും നിരീക്ഷിക്കുകയും അവയെ കൊല്ലുകയും ചെയ്യുക എന്നത് തന്നെയാണ് ഫലപ്രദമായ മാര്‍ഗം.
പഴയതില്‍ നിന്നും വ്യത്യസ്തമായി വന്യമൃഗങ്ങള്‍ ധാരാളമായി നാട്ടിലേക്ക് ഇറങ്ങിവരുന്ന അവസ്ഥാ വിശേഷമുണ്ട് കാട്ടില്‍ നിന്നും പേയിളകിയെത്തുന്ന മൃഗങ്ങളുമായുള്ള സമ്പര്‍ക്കവും നാട്ടിലെ മൃഗങ്ങള്‍ക്ക് പേയിളകുന്നതിന് കാരണമാണ്. പക്ഷിപ്പനി ബാധിച്ച താറാവും കോഴിയും ഉള്‍പ്പെടെയുള്ളവയെയും എച്ച് 1 എന്‍ 1 ബാധിച്ചാല്‍ പന്നികളെയും കൊന്നുകളയുക എന്നത് തന്നെയാണ് നിലവില്‍ ഇത്തരം രോഗങ്ങള്‍ മൃഗങ്ങളിലേക്കും മുഷ്യരിലേക്കും പകരാതിരിക്കാന്‍ നാം സ്വീകരിക്കുന്ന മാര്‍ഗം. ഇതിന്റെ അര്‍ത്ഥം മുഴുവന്‍ മൃഗങ്ങളെയും കൊന്നൊടുക്കണമെന്നല്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്കിയാല് തെരുവ് പട്ടികളെ കൃത്യമായി കണ്ടെത്തുന്നതിനും അവയുടെ വ്യപനത്തിന്റെ തോത് അനുസരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും സാധിക്കും. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും, മൃഗങ്ങളുടെ ഉമി നീരില്‍ നിന്ന് മനുഷ്യരിലേക്കും റാബിസ് പകരാന്‍ സാധ്യതയുണ്ട്. റാബിസിനെ ഒരു ജന്തുജന്യ വൈറസായി കണ്ട് ഇതിനെ പ്രതിരോധിക്കാനുള്ള സര്‍ക്കാറിന്റെയും കോടതികളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടത്. പേവിഷ ബാധയുടെ പ്രതിരോധത്തിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് ജനങ്ങളാകെ സഹകരിക്കേണ്ടതും ആവശ്യമാണ്. ഇത് മനസിലാക്കിക്കൊണ്ട് പോവിഷബാധയ്ക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരും ജനങ്ങളും ഒരുമിച്ചണിനിരന്ന് പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക