കാഞ്ഞങ്ങാട് : ചുമച്ചുചുമച്ചു വശം വശം കെട്ട് പനി ബാധിതർ. കാസര്‍ഗോഡ് ജില്ലയിലെ സർക്കാർ ആശുപത്രികളിലെ കിടക്കകൾ പലയിടത്തും പനി ബാധിതരെ കൊണ്ടു നിറഞ്ഞ നിലയിലാണ്.
ഈ മാസം മാത്രം 20,888 പേരാണ് പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ സ്വകാര്യ ക്ലിനിക്, സ്വകാര്യ ആശുപത്രികൾ, ഹോമിയോ, ആയുർവേദം എന്നിവയിൽ എത്തിയവരുടെ എണ്ണം കൂടി നോക്കിയാൽ പനി ബാധിതരുടെ എണ്ണം ഇരട്ടിയാകും.
ഈ വർഷം മാത്രം ഇതുവരെ പനി ബാധിച്ചത് 1,74,324 പേർക്ക് ആണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ 21 വരെ പനി ബാധിച്ചത് വെറും 82,889 പേർക്കാണ്. ഈ മാസം മാത്രം 21 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ വർഷം 184 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
എലിപ്പനി ജില്ലയിൽ ഈ മാസം ഒരാൾക്ക് സ്ഥിരീകരിച്ചു. ഈ വർഷം 49 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഈ മാസം ഇന്നലെ വരെ 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. ഈ വർഷം17 പേർക്ക് ആണ് മലമ്പനി സ്ഥിരീകരിച്ചത്.
കാലാവസ്ഥയിലെ മാറ്റമാണ് വൈറൽ പനിബാധിതരുടെ എണ്ണം കൂടാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇതിന് പുറമേ മറ്റേതെങ്കിലും വകഭേദ വൈറസ് പടരുന്നുണ്ടോ എന്ന കാര്യത്തിലും നിശ്ചയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക