മമ്മൂട്ടി നയൻതാര കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഭാസ്കർ ദി റാസ്കൽ. മമ്മൂട്ടി നയൻ താര എന്നിവർ ജോഡികളായി വരുന്നത് കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ഇത്. എന്നാൽ പ്രേക്ഷകരുടെ ഇടയിൽ നിന്നും ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. എന്നാൽ ചിത്രത്തിൽ നയൻതാരയുടെ ആദ്യ ഭർത്താവായി ആദ്യം കാസ്റ്റ് ചെയ്തത് നടൻ ജയറാമിനെ ആയിരുന്നു. മമ്മൂട്ടിക്ക് ഒപ്പം തന്നെ നിൽക്കുന്ന ഒരു നായകനായിരുന്നു നയൻതാരയുടെ ഭർത്താവിന്റെ വേഷം ചെയ്യാനായി തന്റെ മനസിൽ ഉണ്ടായിരുന്നതെന്നും അതിനാലാണ് ജയറാമിനെ സമീപിച്ചതെന്നും സിദ്ദിഖ് പറഞ്ഞു. അങ്ങനെയാണെങ്കിൽ സിനിമ ഒരു ഫാമിലി ഡ്രാമ മൂഡിൽ ആയേനെ. പക്ഷെ നെഗറ്റീവ് ഷെഡ് വരുന്ന വേഷമായതിനാൽ ജയറാം ചിത്രത്തിൽ നിന്നും പിന്മാറിയതോടെ ചിത്രത്തിന്റെ ഗതി തന്നെ വേറെ വഴിക്കായി എന്നും സിദ്ദിഖ് പറയുന്നു. സഫാരി ടീവിയിൽ നൽകിയ അഭിമുഖത്തിൽ ആണ് സിദ്ദിഖ് മനസ് തുറന്നത്. സിദ്ദിഖിന്റെ വാക്കുകൾ.
” ‘മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യാൻ തീരുമാനിച്ച ശേഷം നടത്തിയ ആലോചനകളിൽ നിന്നാണ് ഭാസ്കർ ദി റാസ്കൽ ഉണ്ടായത്. ആദ്യം പല കഥകൾ ആലോചിച്ചെങ്കിലും ഒരു ഹ്യുമർ ടച്ചുള്ള കഥാപാത്രം മമ്മൂക്കയെ കൊണ്ട് ചെയ്യിക്കണം എന്ന ചിന്തയിൽ ഭാസ്കർ ദി റാസ്ക്കലിലേക്ക് എത്തുകയായിരുന്നു.
മമ്മൂക്കയ്ക്ക് കഥ ഇഷ്ടമായി ചെയ്യാമെന്ന് പറഞ്ഞു. മമ്മൂക്കയെ പോലെ തന്നെ പ്രാധാന്യമുള്ള ഒരാൾ തന്നെ നായികയായി വരണമായിരുന്നു. അങ്ങനെ നിർമാതാവ് ആന്റോ ജോസഫുമായി സംസാരിച്ചു. ആന്റോ സമ്മതിച്ചു. ഞാൻ നയൻതാരയെ സമീപിച്ചു. കഥ കേട്ട ഉടനെ നയൻതാര ചെയ്യാമെന്ന് സമ്മതിച്ചു. അങ്ങനെ പിന്നീട് ആന്റോ വിളിച്ചു സംസാരിച്ചു. അങ്ങനെ നയൻതാര സിനിമയുടെ ഭാഗമായി.
സിനിമയ്ക്കായി കണ്ടെത്താൻ പ്രയാസപ്പെട്ടത് നയൻതാരയുടെ ആദ്യ ഭർത്താവിന്റെ കഥാപാത്രത്തെ ആയിരുന്നു. അയാൾക്ക് ഒരു മാഫിയ ചുറ്റുപാട് ഒക്കെ നൽകിയാണ് ആലോചിച്ചത്. എന്നാൽ കഥയ്ക്ക് കുറച്ചു കൂടി സ്വാഭാവികത ലഭിക്കാൻ ഒരു ഫാമിലി ഡ്രാമയിലേക്ക് ചിത്രം കൊണ്ടുവരാമെന്ന് കരുതി. അതിനായി ജയറാമിനെ ആലോചിച്ചു. എന്നാൽ ജയറാം അതിന് തയ്യാറായില്ല. അങ്ങനെ വീണ്ടും മാഫിയ ചുറ്റുപാടിലേക്ക് തന്നെ കഥ കൊണ്ടു പോവുകയായിരുന്നു.
ജയറാം സമ്മതിച്ചിരുന്നെങ്കിൽ ചിത്രത്തിന് മറ്റൊരു ട്രാക്ക് വന്നേനെ. മമ്മൂട്ടി, നയൻതാര, ജയറാം എന്നിങ്ങനെ മൂന്ന് പ്രധാന താരങ്ങൾ എന്ന നിലയിൽ ആയിരുന്നു ആലോചന. ഒരു നല്ല ഡ്രാമ അതിൽ കൊണ്ടുവരമായിരുന്നു. നിർഭാഗ്യ വശാൽ അത് സംഭവിച്ചില്ല. ജയറാം ഒഴിവായ ശേഷം മമ്മൂട്ടിക്ക് ഒപ്പം പറ്റിയ ഒരാളെ കിട്ടിയില്ല. ഒരു വില്ലൻ പരിവേഷത്തിലാണ് ജയറാമിന് ആലോചിച്ച കഥാപാത്രം വരുന്നത്. അതുകൊണ്ടാണ് നടൻ തയ്യാറാവാതെ ഇരുന്നത്.
സിനിമയ്ക്ക് സംഭവിച്ച പോര്യ്മ നയൻതാരയുടെ കഥാപാത്രത്തിന്റെ പൂർവകാല കഥ തന്നെ ആയിരുന്നു. മാഫിയ ചുറ്റുപാട് ആളുകൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. അതുപോലെ അതുമായി ബന്ധപ്പെട്ട രംഗങ്ങൾ നോർത്തിൽ തന്നെ പോയി ചിത്രീകരിക്കണമായിരുന്നു. അതിനും സാധിച്ചില്ല. അതൊക്കെ കൊണ്ട് ചിത്രത്തിന്റെ ഇമ്പാക്ട് കുറഞ്ഞു. സിദ്ദിഖ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക