ക്രൂരമായി കൊല്ലപ്പെട്ട വള്ള്യായിൽ വിഷ്ണുപ്രിയയുടെ ശരീരത്തിൽ 18 മുറിവുകൾ. കഴുത്തു ഭാഗം അറ്റു തൂങ്ങിയ നിലയിലാണ്. കൈ കാലുകൾ ഉൾപ്പെടെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ടെന്ന് പൊലീസ് പരിശോധനയിൽ വെളിവായി. പാനൂർ പൊലീസ് ഇൻസ്പെക്ടർ എം.പി.ആസാദാണ് ഇൻക്വസ്റ്റ് നടത്തിയത്.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ചു നടത്തിയ അക്രമത്തിൽ കൈകാലുകളിലെ നാഡികൾക്കടക്കം ക്ഷതമേറ്റിട്ടുണ്ട്. അതേസമയം പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകത്തെ തുടർന്ന് പ്രതി ശ്യാംജിത്തിന്റെ വീട്ടിൽ പോലീസ് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച രാവിലെ ആയിരുന്നു തെളിവെടുപ്പ്. എ സി പി പ്രദീപൻ കണ്ണിപ്പോയിലിന്റെ നേതൃത്വത്തിൽ ഉന്നത പോലീസ് സംഘം എത്തിയിരുന്നു. ആയുധങ്ങൾ കൊണ്ടു പോയ ബാഗും മറ്റും പ്രതി പോലീസിന് കാട്ടിക്കൊടുത്തു.
കൊലയ്ക്ക് ശേഷം പ്രതി ഒളിപ്പിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. തെളിവെടുപ്പിനിടെ ശ്യാംജിത്ത് തന്നെയാണ് ആയുധങ്ങള്‍ ഇട്ട് കുളത്തില്‍ താഴ്ത്തിയ ബാഗ് പൊലീസിന് എടുത്തുനല്‍കിയത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി, ചുറ്റിക, സ്ക്രൂ ഡ്രൈവര്‍, മാസ്ക്, തൊപ്പി, കയ്യുറ, വെള്ളക്കുപ്പി, സോക്സ്, എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. കൊലനടത്തുമ്പോള്‍ പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും ഷൂസും കണ്ടെത്തി.
കൊല്ലപ്പെട്ട വിഷ്ണുപ്രിയയും അറസ്റ്റിലായ ശ്യാംജിത്തും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്നും ഇടക്കാലത്ത് പിണങ്ങിയെന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക