ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ ഇരായൂർ ഗ്രാമത്തിൽ ദലിത് വിഭാഗത്തിൽപ്പെട്ടവർക്കായി വച്ച കുടിവെള്ളത്തിന്റെ ടാങ്കിൽ മനുഷ്യ വിസർജ്യം കലര്‍ത്തി ക്രൂരത. നൂറോളം പേർക്കു കുടിവെള്ളം എത്തിക്കുന്ന 10,000 ലീറ്ററിന്റെ ടാങ്കിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് വിസർജ്യം നിക്ഷേപിച്ചത്.
10,000 ലീറ്ററിന്റെ ടാങ്കിനുള്ളിൽ വലിയ അളവിൽ വിസർജ്യം കണ്ടെത്തിയെന്ന പരാതിയെത്തുടർന്ന് പുതുക്കോട്ടൈ കലക്ടർ കവിത രാമുവും ജില്ലാ പൊലീസ് മേധാവി വന്ദിത പാണ്ഡെയും മധ്യ തമിഴ്നാട്ടിലെ ഇരായുർ ഗ്രാമത്തിൽ ചൊവ്വാഴ്ച എത്തിയിരുന്നു.
അടുത്തിടെ, ഗ്രാമത്തിലെ കുട്ടികൾക്ക് രോഗം പിടിപെട്ടിരുന്നു. കുടിവെള്ളത്തിന്റെ പ്രശ്നമാണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോഴാണ് ഗ്രാമീണർ ടാങ്കിനു മുകളിൽക്കയറി ഉൾവശം പരിശോധിച്ചത്.
‘‘ഉയർന്ന അളവിൽ വിസർജ്യം ടാങ്കിനുള്ളിൽ നിക്ഷേപിച്ചിട്ടുണ്ട്. വെള്ളം മഞ്ഞനിറത്തിലായി. അതു മനസ്സിലാക്കാതെ ഒരാഴ്ചയോ അതിൽക്കൂടുതലോ ആയി ജനങ്ങള്‍ ഈ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. കുട്ടികൾ രോഗബാധിതരാകാൻ തുടങ്ങിയപ്പോഴാണ് സത്യം പുറത്തുവന്നത്’’ – പ്രദേശത്തെ രാഷ്ട്രീയപ്രവർത്തക മോക്ഷ ഗുണവലഗൻ പറയുന്നു.
പ്രദേശത്തെ ചായക്കടയിൽ രണ്ടു തരത്തിലുള്ള ഗ്ലാസ് ഉണ്ട് – ഒന്ന് ദലിതർക്കു ഉപയോഗിക്കാൻ മാത്രമുള്ളതാണ്. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഇപ്പോഴും ദലിതർക്കു പ്രവേശനം അനുവദിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക