സാന്‍ ഫ്രാന്‍സിസ്കോ: ടെസ്ല ട്വീറ്റ് തട്ടിപ്പ് കേസില്‍ എലോണ്‍ മസ്ക് കുറ്റക്കാരനല്ലെന്ന് വിധിച്ച് കോടതി. സാന്‍ ഫ്രാന്‍സിസ്കോയിലെ ഒരു ഫെഡറല്‍ ജൂറിയാണ് കേസില്‍ ടെസ്ലയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ എലോണ്‍ മസ്ക് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയത്. ട്വീറ്റിന് ശേഷം നിക്ഷേപകര്‍ക്കുണ്ടായ നഷ്ടത്തിന് അദ്ദേഹം ഉത്തരവാദിയല്ലെന്ന് യുഎസ് ജൂറി നിരീക്ഷിച്ചു. ഒമ്പത് ജൂറി അംഗങ്ങളാണ് ട്വീറ്റില്‍ വിധി പ്രസ്താവിച്ചത്.
2018 ല്‍ എലോണ്‍ മസ്ക് ചെയ്ത ഒരു ട്വീറ്റിനെ തുടര്‍ന്ന് ടെസ്ലയിലെ നിക്ഷേപകരാണ് കേസ് നല്‍കിയത്. നാലര വര്‍ഷങ്ങള്‍ക്ക് മുമ്പ് 2018 ല്‍ ടെസ്ല ഒരു സ്വകാര്യകമ്പനിയായി ഏറ്റെടുക്കാനുള്ള ആലോചനയില്‍ ആണെന്നും, ഇതിനുള്ള ഫണ്ട് തയ്യാറായി കഴിഞ്ഞെന്നും എലോണ്‍ മസ്ക് ട്വീറ്റ് ചെയ്തിരുന്നു.
ഈ ട്വീറ്റിനെ തുടര്‍ന്ന് ടെസ്ലയുടെ ഷെയര്‍ പ്രൈസ് വളരെയധികം ഉയരുകയും ചെയ്തു. എന്നാല്‍ എലോണ്‍ മസ്ക് ഇതിനെ സ്വകര്യമായി ഏറ്റെടുക്കുന്നില്ലെന്ന് മനസിലായതോടെ വന്‍ തോതില്‍ വിലയിടിയുകയും ചെയ്തിരുന്നു. ഒരു ഷെയറിന് 420 ഡോളര്‍ (34,646.49 രൂപ) എന്ന നിരക്കില്‍ ടെസ്ലയെ സ്വകാര്യമായി ഏറ്റെടുക്കാന്‍ താന്‍ ആലോചിക്കുകയാണെന്നും ഫണ്ടിങ് തയ്യാറായെന്നും നിക്ഷേപകരുടെ പിന്തുണ ലഭിച്ചുവെന്നും ആയിരുന്നു 2018 ഓഗസ്റ്റ് 7-ന് അദ്ദേഹം ട്വീറ്റ് ചെയ്തത്. ട്വീറ്റ് ചെയ്തതിന്റെ തലേ ദിവസത്തെ ക്ലോസിംഗ് വിലയേക്കാള്‍ ഏകദേശം 23% കൂടുതലായിരുന്നു എലോണ്‍ മസ്ക് പറഞ്ഞ വില.
മസ്കിന്റെ ട്വീറ്റ് തെറ്റായിരുന്നെങ്കിലും, തെറ്റി പോയ ഒരു ട്വീറ്റിനെ ഒരിക്കലും തട്ടിപ്പായി കാണാന്‍ കഴിയില്ലെന്ന് മസ്കിന്റെ അഭിഭാഷകന് അലക്സ് സ്പിറോ പറഞ്ഞു. ഒരു വാക്കില്‍ ഉണ്ടായ പിഴയാണ് ഈ കേസിന് കാരണമായതെന്നും ആര്‍ക്കാണ് ഒരു അബദ്ധം പറ്റാത്തതെന്നും അദ്ദേഹം ചോദിച്ചു.
വിധി വായിക്കുമ്പോള്‍ മസ്ക് കോടതിയില്‍ ഉണ്ടായിരുന്നില്ല, എന്നാല്‍ ജൂറിയുടെ തീരുമാനത്തെ താന്‍ വളരെയധികം അഭിനന്ദിക്കുന്നു എന്ന് ട്വീറ്റ് ചെയ്തു.
വിധിയില്‍ ഞങ്ങള്‍ നിരാശരാണെന്നും തുടര്‍നടപടികള്‍ ആലോചിക്കുകയാണെന്നും നിക്ഷേപകരുടെ അഭിഭാഷകനായ നിക്കോളാസ് പോറിറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വിധിയെത്തുടർന്ന് മണിക്കൂറുകൾക്ക് ശേഷമുള്ള വ്യാപാരത്തിൽ ടെസ്ലയുടെ ഓഹരികൾ 1.6% ഉയർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക