മോനിപ്പള്ളി : വഴിയിൽ കിടന്ന് ലഭിച്ച പേഴ്സ് ഉടമസ്ഥനെ തിരഞ്ഞുപിടിച്ചു കണ്ടെത്തി തിരികെ ഏൽപ്പിക്കുന്നത് വരെ ഷിജി ജോസ് എന്ന വീട്ടമ്മ അത് പൊന്നുപോലെ സൂക്ഷിച്ചു. പേഴ്സിൽ ഉണ്ടായിരുന്ന വിദേശരൂപ കണ്ട് അവരുടെ മനസ്സ് പതറിയതേയില്ല.
മോനിപ്പള്ളി താന്നിമൂട്ടിൽ കട നടത്തുന്ന ഷിജി ജോയി എന്ന വീട്ടമ്മക്കാണ് പേഴ്സ് ലഭിച്ചത്. രണ്ടാഴ്ചയോളം ഉടമയെ തേടി അലഞ്ഞു. ഒടുവിൽ ചങ്ങനാശ്ശേരി ഫാത്തിമപുരം പടിഞ്ഞാറേ മറ്റത്തിൽ നസീമ റഷീദിന് നഷ്ടപെട്ട പേഴ്സും, രേഖകളും തിരികെ ലഭിച്ചപ്പോൾ അവരുടെ കണ്ണ് നിറഞ്ഞു. 2 ആഴ്ചക്ക് മുൻപാണ് എം.സി റോഡിന് അടുത്തുള്ള കടയുടെ മുന്നിൽ നിന്നും ഷിജിക്ക് പേഴ്സ് ലഭിച്ചത്. ഇതിന് മുൻപ് ഒരു അപരിചിതൻ കടയിൽ വന്നുപോയിരുന്നു. 1100 റിയാൽ, 500 രൂപ, ഡ്രൈവിംഗ് ലൈസൻസ്, തിരിച്ചറിയൽ കാർഡ് എന്നിവയായിരുന്നു പേഴ്സിൽ ഉണ്ടായിരുന്നത്. ഉടമ തേടിയെത്തുമെന്നുള്ള പ്രതീക്ഷ അവസാനിച്ചതോടെ സമൂഹമാധ്യമങ്ങളിൽ അഡ്രസ്സ് തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ചങ്ങനാശ്ശേരിയിലുള്ള ബന്ധു വഴി സമൂഹമാധ്യമത്തിൽ പരസ്യം ചെയ്തു.
പരസ്യം ശ്രദ്ധിച്ച ചങ്ങനാശ്ശേരിയിലുള്ള ഓട്ടോഡ്രൈവർ വിവരം അറിയിച്ചതിനെ തുടർന്ന് നസീമ ഷിജിയുടെ വീട്ടിൽ എത്തി പേഴ്സ് ഏറ്റുവാങ്ങി. നസീമയുടെ മകൻ അൽഷാദിന്റേതായിരുന്നു പേഴ്സ്. സൗദിയിലേക്ക് ജോലിക്ക് പോകുന്നതിനായി വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ പേഴ്സ് നഷ്ടപ്പെടുകയായിരുന്നു. അവിടെ ചിലവഴിക്കുന്നതിനുള്ള പണമായിരുന്നു പേഴ്സിൽ ഉണ്ടായിരുന്നത്. പേഴ്സ് നഷ്ടപെട്ടതിനെ തുടർന്ന് അയൽക്കാരിയുടെ സ്വർണം പണയം വച്ചാണ് നസീമ മകന് പണം അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക