തിരുവനന്തപുരം : കാളിദാസും അവന്റെ ഉറ്റചങ്ങാതിയായ അഭിമന്യുവും ഇപ്പോൾ നാട്ടിലെ താരങ്ങളാണ്. പാറശാല ഗവ.എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ കാളിദാസ് ആഗ്രഹിക്കുമ്പോഴെല്ലാം കുതിരയായ അഭിമന്യു അവനെ സ്കൂളിന് മുന്നിൽ എത്തിക്കും.
പാറശാല തലച്ചാൺവിള പ്രായരക്കൽ വീട്ടിൽ രതീഷിന്റെയും രമ്യയുടെയും മകനായ കാളിദാസിന് രണ്ട് വർഷം മുൻപാണ് അഭിമന്യുവിനെ കിട്ടുന്നത്. പിറന്നാൾ സമ്മാനമായി അച്ഛൻ സമ്മാനിച്ചതായിരുന്നു കുതിരയെ. കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസ്സ് കാണാൻ അച്ഛൻ വാങ്ങി നൽകിയ മൊബൈലിൽ ഛത്രപതി ശിവജി കുതിര സവാരി ചെയ്യുന്ന കാർട്ടൂൺ കണ്ടത് മുതലുള്ള ആഗ്രഹമാണ് കുതിരയെ വേണമെന്നുള്ളത്. മകന്റെ ആഗ്രഹപ്രകാരം കുതിര പ്രേമിയായ രതീഷ് തമിഴ്നാട്ടിൽ നിന്നും രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുതിരയെ വാങ്ങി നൽകി. ഹിന്ദി മാത്രം വശമുള്ള കുതിരയുമായി അടുക്കാൻ ചെറിയ ഹിന്ദി വാക്കുകളും കാളിദാസ് പഠിച്ചെടുത്തു. ഇപ്പോൾ അഭിമന്യുവിന് നാല് വയസ്സാണ് പ്രായം. കാളിദാസ് പറയുന്ന മലയാളവും അവന് മനസ്സിലാവുന്നുണ്ട്. പുറത്തു കയറിയാൽ കൃത്യസ്ഥലത്ത് എത്തിക്കും.
വീടിന് സമീപമുള്ള മൈതാനത്ത് പിതാവാണ് കാളിദാസിനെ കുതിര സവാരി പഠിപ്പിച്ചത്. ശിവ, പാറു എന്നിങ്ങനെ വേറെ രണ്ട് കുതിരകളും ഇവരുടെ വീട്ടിൽ ഉണ്ട്. കുതിര സവാരി പഠിക്കാൻ ആഗ്രഹമുള്ളവർക്ക് സൗജന്യമായി പഠിപ്പിച്ചു നൽകുമെന്നും രതീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക