തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നാളെ. ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കോവിഡിന് ശേഷം നടക്കുന്ന പൊങ്കാലയില്‍ ഇത്തവണ പതിവില്‍ നിന്നും 40% കൂടുതല്‍ ഭക്തര്‍ എത്തുമെന്നാണ് പ്രതീക്ഷ.
സുരക്ഷയ്ക്കായി 300 ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ വ്യക്തമാക്കി. എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായും ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ പറഞ്ഞു.
ഭക്തര്‍ കൂടുതല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ. ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സ് സംവിധാനങ്ങളും പ്രത്യേക മെഡിക്കല്‍ ടീമും ഇതിനകം പ്രവര്‍ത്തന സജ്ജമാണ്.
പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്തില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൊങ്കാല ദിവസത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള 10 മെഡിക്കല്‍ ടീമുകളെ രാവിലെ 5 മണി മുതല്‍ പൊങ്കാല അവസാനിക്കുന്നതുവരെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കുന്നതാണ്.
ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും കണ്ട്രോള് റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയ്ക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
രാവിലെ 7 മണി മുതല്‍ രാത്രി 10 മണി വരെ ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ആംബുലന്‍സ് എന്നിവ ഉള്‍പ്പെടെ മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസ് മുഖാന്തരമാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കുത്തിയോട്ടത്തിലെ കുട്ടികളുടെ ആരോഗ്യ പരിചരണത്തിനായി രണ്ട് വിതം പീഡിയാട്രീഷ്യന്‍മാരുടേയും, സ്റ്റാഫ് നഴ്സുമാരുടേയും മുഴുവന്‍ സമയ സേവനം ലഭ്യമാക്കി. ഇതുകൂടാതെ ആയുഷ് വിഭാഗങ്ങളുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെട്ട 8 പേരുടെ സേവനം ലഭ്യമാക്കി. പൊങ്കാലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് നഗര പരിധിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളേജിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ക്രമീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പ്, കനിവ് 108, കോര്പറേഷന്, ഐഎംഎ, സ്വകാര്യ ആശുപത്രികള്‍, ഫയര്‍ ഫോഴ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള 35 ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്‍ ആബുലന്‍സുകളിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടയുള്ളവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
അതേസമയം, ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് മാര്‍ച്ച് 7 ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചെങ്കിലും മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക