ഡിജിറ്റൽ പേയ്മെന്റ് വഴി പണം ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ച ഒരു ആപ്ലിക്കേഷനാണ് പേടിഎം.
10,000 രൂപ മാസ ശമ്പളത്തിൽ നിന്ന് 1.2 ബില്യൺ ഡോളർ ആസ്തിയിലേക്ക് വളർന്ന വിജയ് ശേഖർ ശർമയാണ് പേടിഎം എന്ന ഡിജിറ്റൽ പേയ്മെന്റ് ആപ്പിന്റെ പിറവിക്ക് പിന്നിൽ.
പ്രതിസന്ധികളെ അവസരമാക്കിയാണ് വിജയ് ശേഖർ ശർമയുടെ സ്റ്റാർട്ടപ്പ് പിറന്നത്. പേടിഎമ്മിന്റെ വളർച്ചയ്ക്കൊപ്പം വിജയ് സമ്പന്നൻ ആവുകയും 1.2 ബില്യൺ ഡോളർ ആസ്തിയോടെ രാജ്യത്തെ സമ്പന്നരുടെ പട്ടികയിൽ 92-ാം സ്ഥാനത്ത് എത്തുകയും ചെയ്തു.
1978-ൽ ഉത്തർപ്രദേശിലെ അലിഗഢിൽ സ്കൂൾ അധ്യാപകനായ സുലോം പ്രകാശിന്റെയും ആശാ ശർമ്മയുടെയും നാല് മക്കളിൽ മൂന്നാമനായി ഒരു സാധാരണ കുടുംബത്തിലാണ് വിജയ് ശേഖർ ശർമ്മ ജനിച്ചത്.
സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം വിജയ് അന്നത്തെ ഡൽഹി കോളേജ് ഓഫ് എൻജിനീയറിംഗ് കോളേജിൽ ചേർന്നു. 1997ൽ ബി ടെക്ക് പഠനത്തിനിടെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഇന്ത്യസൈറ്റ്.നെറ്റ് എന്ന വെബ്സൈറ്റ് നിർമിച്ചു.
എന്നാൽ രണ്ട് വർഷത്തിന് ശേഷം അഞ്ചു ലക്ഷം രൂപയ്ക്ക് വെബ്സൈറ്റ് വിൽപന നടത്തി.സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വൺ 97 കമ്മ്യൂണിക്കേഷൻസ് ആരംഭിച്ചത്. എന്നാൽ പിന്നീട് കയ്യിൽ പണമില്ലാതായെങ്കിലും അതിൽ നിന്ന് പിന്മാറാൻ വിജയ് തയ്യാറായില്ല.
കമ്പനി തകരാതിരിക്കാൻ പ്രതിമാസം 10,000 രൂപ ശമ്പളം ലഭിക്കുന്ന ജോലിയിൽ വിജയ് ശേഖർ ശർമ പ്രവേശിച്ചു. 2004ൽ വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ 40 ശതമാനം ഓഹരികൾ വിജയ് ശേഖറിന്റെ സുഹൃത്ത് എട്ട് ലക്ഷം രൂപയ്ക്ക് വാങ്ങിയതാണ് വിജയ് ശേഖർ ശർമ്മയെ 2007-ഓടെ കൂടുതൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചത്. 2008 ആയപ്പോഴേക്കും വരുമാനം പതിനായിരക്കണക്കിന് കോടികളായി മാറുകയും ചെയ്തു.
2010-ൽ ഇന്ത്യയിൽ പുതുതായി ആരംഭിച്ച 3ജി നെറ്റ്വർക്ക് രാജ്യത്തെ ഐടി അധിഷ്ഠിത ബിസിനസുകളെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി. ഇതോടെയാണ് വൺ 97 കമ്മ്യൂണിക്കേഷൻസിന് കീഴിൽ അദ്ദേഹ പേടിഎം ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്.
2011ൽ ആരംഭിച്ച പേടിഎമ്മിൽ ആദ്യം വാലറ്റ് സൗകര്യം,ബസ് ടിക്കറ്റ് ബുക്കിംഗ് , ബിൽ പെയ്മെന്റ്, സിനിമാ ടിക്കറ്റ്, ട്രെയിൻ, വിമാന ടിക്കറ്റ് എന്നീ സർവീസുകളാണ് ഉൾപ്പെടുത്തിയിരുന്നത്. പേടിഎം തുടങ്ങി ആദ്യ പത്ത് മാസത്തിനുള്ളിൽ 15 ദശലക്ഷം വാലറ്റുകളാണ് പേടിഎമ്മിന് സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക