തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ലോക് സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയത് ജനാധിപത്യത്തിനെതിരായ സംഘപരിവാറിന്റെ അക്രമത്തിന്റെ ഏറ്റവും പുതിയ അധ്യായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ് ഫയൽ ചെയ്യുകയും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്തു. അധികാരം ഉപയോഗിച്ച് വിയോജിപ്പുകളെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് രീതിയാണിത്. പ്രതിപക്ഷ പാർട്ടിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നത്.
അഭിപ്രായങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്ന സാധാരണക്കാർക്ക് ഇവിടെ എന്തു സംരക്ഷണമാണുള്ളത്. ഭരണഘടനാ മൂല്യങ്ങൾക്ക് എന്ത് വിലയാണ് നൽകുന്നത്. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളും ഡൽഹിയിൽ പ്രതിപക്ഷ എം.പിമാരെ അറസ്റ്റ് ചെയ്തതും മനീഷ് സിസോദിയയ്ക്കും രാഹുൽ ഗാന്ധിക്കുമെതിരായ കേസുകളും ഇതിന്റെ മറ്റൊരു ഭാഗമാണ്. കേന്ദ്ര സർക്കാരിനെതിരെ പോസ്റ്റർ പതിച്ചതിന് ഡൽഹിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവ ജനാധിപത്യ സമൂഹത്തിനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾക്കും യോജിച്ചതല്ല.
വിമർശനങ്ങളോടുള്ള കടുത്ത അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെ അപകടത്തിലാക്കുന്നു. ഈ തിരിച്ചറിവിന്റെ വെളിച്ചത്തിൽ രാഹുൽ ഗാന്ധിക്കെതിരായ നടപടിയെ നോക്കിക്കാണാനും ശക്തമായി പ്രതികരിക്കാനും എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക