കൊച്ചി: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. റൺവേയിൽ നിന്ന് ഹെലികോപ്റ്റർ മാറ്റി, സുരക്ഷാ പരിശോധന നടത്തിയ ശേഷമാണ് റൺവേ തുറന്നത്. വിമാനത്താവളത്തിലെ സേവനം സാധാരണ നിലയിലായി. ഡൽഹി-കൊച്ചി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. മാലി ദ്വീപിൽ നിന്നുള്ള വിമാനം അൽപ്പസമയത്തിനകം കൊച്ചിയിലെത്തും.
ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും ലണ്ടനിലേക്കുമുള്ള വിമാനങ്ങൾ വൈകിയിരുന്നു. വിമാനത്താവളത്തിലെ ബോർഡിംഗ് നടപടികൾ പുനരാരംഭിച്ചു. രണ്ട് വിമാനങ്ങളും ഉടൻ പുറപ്പെടുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
പരിശീലന പറക്കലിനിടെ റൺവേയിൽ നിന്ന് അഞ്ച് മീറ്റർ അകലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വിമാനത്താവളം, ക്രെയിൻ ഉപയോഗിച്ച് ഹെലികോപ്റ്റർ മാറ്റിയ ശേഷമാണ് തുറന്നത്. 3 കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക