ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് പൊലീസ് സുരക്ഷ നല്‍കും. അമ്മ മല്ലിയുടെ അപേക്ഷ പരിഗണിച്ചാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി.
മധു വധക്കേസില്‍ വിധി വരുമെന്ന് പ്രതീക്ഷിക്കുന്ന ചൊവ്വാഴ്ച കോടതി പരിസരത്ത് പ്രതികളുടെ ബന്ധുക്കളുടെ സാന്നിധ്യമുണ്ടാകുമെന്നും ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നുമാണ് അപേക്ഷയില്‍ പറയുന്നത്. വിധി വരുന്ന ദിവസം ആക്രമിക്കപ്പെടുമോ എന്ന് പേടിയുണ്ടെന്നു പറഞ്ഞാണ് മല്ലി പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
മധുവിന് നീതി തേടിയുള്ള യാത്രയില്‍ തനിക്കുണ്ടായ ദുരനുഭവവും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തിന്റെ അവഗണന, കുടുംബത്തിന് നേരെയുണ്ടായ പ്രതികളുടെ ബന്ധുക്കളുടെ ഭീഷണിപ്പെടുത്തല്‍, സഹായിക്കുന്നവരെ നിരന്തരം ഒറ്റപ്പെടുത്തല്‍, യാത്രാ സൗകര്യം മുടക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുണ്ടായിരുന്നത്.
അപേക്ഷ പരിഗണിച്ച് ജില്ലാ പൊലീസ് മേധാവി ആര്.വിശ്വനാഥ് തുടര്‍ നടപടിക്ക് അഗളി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
സായുധ സേനാംഗങ്ങളുടെ സാന്നിധ്യം മധുവിന്റെ കുടുംബത്തിനൊപ്പമുണ്ടാകും. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും നിരീക്ഷിക്കും. പൊലീസിനൊപ്പം മധു നീതി സഹായ സമിതിയും കുടുംബത്തിന്റെ സുരക്ഷയൊരുക്കാന്‍ പ്രത്യേക സഹായവുമായി രംഗത്തുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക