മംഗളൂരുവിൽനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിൽ ട്രെയിനിൽനിന്നു വീണു കുറ്റിക്കാട്ടിൽ അബോധാവസ്ഥയിൽ കിടന്ന യുവതിക്കു കളമശേരി സ്റ്റേഷനിലെ പൊലീസുകാർ രക്ഷകരായി. നെട്ടൂർ ഐഎൻടിയുസി ജംക്ഷനു സമീപം വൈലോപ്പിള്ളി വീട്ടിൽ സോണിയയെ (35) ആണ് എസ്ഐ കെ.എ.നജീബ്, പൊലീസുകാരായ ആർ.ശ്രീജിഷ്, ഷാബിൻ ഇബ്രാഹിം, ടി.എ.നസീബ് എന്നിവർ രക്ഷപ്പെടുത്തിയത്.
മംഗളൂരു– തിരുവനന്തപുരം മാവേലി എക്സ്പ്രസിൽനിന്ന് ഇന്നലെ പുലർച്ചെ 2.20നാണ് സോണിയ വീണത്. ഒരു സ്ത്രീ കളമശേരിക്കും ഇടപ്പള്ളിക്കും ഇടയിൽ വീണതായി ലോക്കോ പൈലറ്റ് കളമശേരി റെയിൽവേ സ്റ്റേഷനിൽ വിളിച്ചറിയിച്ചു. അവിടെനിന്നു പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടൻ എസ്ഐ നജീബും സംഘവും കളമശേരി മുതൽ ഇടപ്പള്ളി വരെ പാളത്തിലൂടെ നടന്നു തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല.
തിരികെ പോകുമ്പോഴാണ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപത്തെ കുറ്റിക്കാട്ടിൽ കിടന്ന സോണിയയെ കണ്ടത്. ഉടൻ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. മുരളിയുടെയും കാർമിലിയുടേയും മകളായ സോണിയ പുണെയിൽ ഹോം നഴ്സാണ്.
ജോലിസ്ഥലത്തുനിന്നു വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടത്തിൽ പെട്ടത്. വയറിലും കാൽമുട്ടുകളിലും ആഴത്തിൽ മുറിവേറ്റിട്ടണ്ട്. ബോധം തിരിച്ചുകിട്ടിയ സോണിയുടെ നിലയിൽ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക