കൊട്ടാരക്കര: ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജി.സന്ദീപിനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി – ഒന്ന് ഇന്നു പരിഗണിക്കും. പ്രതിയെ ഇന്നു രാവിലെ 11നു ഹാജരാക്കാൻ തിരുവനന്തപുരം സെൻട്രൽ ജയിൽ അധികൃതർക്കു കോടതി നിർദേശം നൽകി.
കേസിൽ കൂടുതൽ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി പ്രതിയെ 4 ദിവസമെങ്കിലും കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യം. റിമാൻഡിൽ കഴിയുന്ന സന്ദീപിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണു ഡോക്ടർമാരുടെ റിപ്പോർട്ട്. സന്ദീപിനെതിരെ പരമാവധി തെളിവുകൾ പൊലീസ് ശേഖരിച്ചു കഴിഞ്ഞു.
സന്ദീപിന്റെ ശാരീരിക, മാനസിക നിലയെക്കുറിച്ച് പരിശോധിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിക്കും. സന്ദീപിന്റെ മൊബൈൽ ഫോൺ പൊലീസ് കോടതിക്കു കൈമാറി. കോടതി അനുമതിയോടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക