ന്യൂഡൽഹി: കർണാടയിലെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനമായില്ല. സിദ്ധരാമയ്യ, ഡികെ ശിവകുമാർ ഇവരിൽ ആരാണ് മുഖ്യമന്തി ആകണമെന്ന കാര്യമാണ് തീരുമാനം എടുക്കാൻ വൈകുന്നതെന്നാണ് വിവരം. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ നിരീക്ഷകരുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ച ഇന്നലെ അവസാനിച്ചിരുന്നു.
നിരീക്ഷകർ റിപ്പോർട്ട് സമർപ്പിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ഇന്നലെ അറിയിച്ചു. വിഷയത്തിൽ സമവായം കണ്ടെത്തിയശേഷം കോൺഗ്രസ് അധ്യക്ഷൻ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സുർജേവാല അറിയിച്ചത്.
ഇന്നലെ സുശീൽകുമാർ ഷിൻഡെ, ജിതേന്ദ്ര സിങ്, ദീപക് ബാബറിയ എന്നിവരുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരും പങ്കെടുത്തിരുന്നു.
ഇന്നലെ സിദ്ധരാമയ്യ ചർച്ചയ്ക്കായി ഡൽഹിയിലെത്തിയെങ്കിലും ഡികെ എത്തിയിരുന്നില്ല. ചർച്ചകൾ ഒരിടത്തും എത്താത്ത സാഹചര്യത്തിൽ ആരോഗ്യ പ്രശ്നം മൂലം ഡൽഹിയിലേക്കുള്ള യാത്ര റദ്ദാക്കിയിരുന്ന ഡികെ ശിവകുമാർ ചർച്ചയ്ക്കായി ഇന്ന് ഡൽഹിയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് ഡൽഹിയിലെത്തുന്ന ഡികെ ഹൈക്കമാൻഡുമായി ചർച്ച നടത്തിത്തുമെന്നാണ് റിപ്പോർട്ട്. ആദ്യം ഡൽഹിയിലേക്ക്പോകുന്നില്ലെന്ന് അറിയിച്ച ഡികെ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യ ഇന്നലെ ഡൽഹിയിലെത്തിയിരുന്നു ഇന്നും അദ്ദേഹം ഡൽഹിയിൽ ഉണ്ടാകും. സർവജ്ഞ നഗറിൽ നിന്ന് ജയിച്ച മലയാളി കെ.ജെ.ജോർജ് ഉൾപ്പെടെ കൂടുതൽ എംഎൽഎമാരും സിദ്ധരാമയ്യയ്ക്ക് ഒപ്പമാണെന്നാണ് റിപ്പോർട്ട്.
കർണാടക മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരുപോലെ പരിഗണിക്കുന്ന പേരുകളാണ് സിദ്ധരാമയ്യയുടേതും ഡി.കെ.ശിവകുമാറിന്റേതും. ഡൽഹിയിലെ ചർച്ചകൾക്കിടയിലും സോണിയ ഗാന്ധി എന്നെ അർപ്പിച്ച ദൗത്യം ഞാൻ ഭംഗിയായി നിറവേറ്റിയെന്ന ഡികെ ശിവകുമാർ പറഞ്ഞു. എന്തായാലും ഇന്ന് വൈകുന്നേരത്തിനുള്ളിൽ കർണാടകയിലെ മുഖ്യമന്ത്രി ആര്? എന്ന ചോദ്യത്തിന് ഒരു ഉത്തരം കണ്ടെത്തിയേക്കും എന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക