അമ്മയെ നന്നാക്കാൻ ഗ്രാമത്തിലെ 12 സ്ഥലങ്ങളിൽ തീയിട്ട് 19കാരി. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ സനാംബട്ല ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഗ്രാമത്തിൽ നിന്ന് സ്വന്തം കുടുംബത്തെ മറ്റൊരിടത്തേയ്ക്ക് മാറ്റി അമ്മയെ നന്നാക്കുന്നതിന് വേണ്ടിയാണ് കുട്ടി ഇങ്ങനെ ചെയ്തതെന്നാണ് പോലീസ് പറയുന്നത്..
ഗ്രാമത്തിൽ പലയിടങ്ങളിൽ അഗ്നിബാധ ഉണ്ടാകുന്നതോടെ തന്റെ കുടുംബം അന്ധവിശ്വാസികളായി മാറുമെന്നാണ് 19കാരിയായ കീർത്തി വിശ്വസിച്ചത്. ഇതിനായി ആണ് തന്റെ വീട്ടിലെയും അയൽപക്കത്തെയും വസ്ത്രങ്ങളും മറ്റ് വസ്തുക്കളും കീർത്തി കത്തിച്ചതെന്ന് തിരുപ്പതി എഎസ്പി ജെ വെങ്കട്ട് റാവു പറഞ്ഞു.
ഒരിക്കൽ വീട്ടിൽ എല്ലാവരും ഉറങ്ങിക്കിടന്നപ്പോൾ കീർത്തി അമ്മയുടെ സാരി കത്തിച്ചെന്നും തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വസ്ത്രങ്ങൾ കൂടാതെ, വൈക്കോൽ കൂനകളും കത്തിച്ച് കുട്ടി ഗ്രാമത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരുന്നു. ദൈവകോപം എന്ന് കരുതി പല പൂജകളും ഗ്രാമവാസികൾ നടത്തി. സ്ഥലത്തെ എംഎൽഎ ഉൾപ്പെടെയുള്ളവർ ജനങ്ങളെ സമാധാനിപ്പിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് ഗ്രാമത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഗ്രാമവാസികളിൽ ചിലരെ ചോദ്യം ചെയ്തു.
എന്നാൽ പണ്ട് ഒരു സുഹൃത്ത് പിണങ്ങിയതിന് കീർത്തി വീട്ടിലെ സാധനങ്ങൾ കത്തിച്ചു എന്ന് പൊലീസ് അറിഞ്ഞതാണ് കേസിന് വഴിത്തിരിവായത്. പിന്നീട് കീർത്തിയെ ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. കീർത്തി അമ്മയിൽ നിന്ന് മുമ്പ് മോഷ്ടിച്ചിരുന്ന 30,000 രൂപയും കണ്ടെടുത്തു. ഐപിസി 435, 506 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കീർത്തി കത്തിച്ച വസ്തുക്കൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രാസവസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക