28 വര്‍ഷത്തെ ഏറ്റവും വലിയ ട്രെയിൻ അപകടത്തിന് ആണ് ഒഡീഷ സാക്ഷ്യം വഹിച്ചത്. ഇതിന് പിന്നാലെ ദുരന്തബാധിതര്‍ക്ക് ആശ്വാസമേകുന്ന നടപടികളുമായി രംഗത്ത് എത്തിയിരിക്കുകയാണ് എല്‍ഐസി.
ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതില്‍ ഇളവ് അനുവദിക്കുമെന്ന് എല്‍ഐസി ചെയര്മാൻ സിദ്ധാര്‍ഥ മൊഹന്തി പ്രഖ്യാപിച്ചു. ബാലസോറില്‍ നടന്ന ദാരുണമായ ട്രെയിൻ അപകടം അതീവ ദുഃഖമുണ്ടാക്കിയെന്നും എല്‍ഐസി പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഐസി പോളിസിയുടെയും പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയുടെയും ക്ലെയിം തീര്‍പ്പാക്കുന്നതിന് ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിന് നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രജിസ്റ്റര്‍ ചെയ്ത മരണ സര്‍ട്ടിഫിക്കറ്റിന് പകരമായി, റെയില്‍വേ അധികൃതരോ പൊലീസോ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ അധികൃതരോ പ്രസിദ്ധീകരിച്ച, അപകടത്തില്‍ മരിച്ചവരുടെ പട്ടിക തെളിവായി സ്വീകരിക്കും. അതേസമയം ക്ലെയിം സംബന്ധമായ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാനും അവകാശികള്‍ക്കുള്ള സഹായം നല്‍കാനും ഡിവിഷൻ തലത്തിലും ബ്രാഞ്ച് തലത്തിലും പ്രത്യേക ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ സഹായത്തിന് അടുത്തുള്ള ഡിവിഷണല്‍, ബ്രാഞ്ച് തലങ്ങളില്‍ ബന്ധപ്പെടാം. അവകാശികള്‍ക്ക് കോള്‍ സെന്ററിലും വിളിക്കാം, നമ്പര്‍ – 022-68276827.
ബാലസോറില്‍ വെള്ളിയാഴ്ച വൈകുന്നേരം നടന്ന അപകടത്തില്‍ ചെന്നൈ-ഹൗറ, കോറോമാണ്ടല്‍ എക്സ്പ്രസ്, ഗുഡ്സ് ട്രെയിൻ എന്നിവ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതുവരെ 288 പേരാണ് അപകടത്തില്‍ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക